കശ്മീര്‍, സംവരണം, സ്വവര്‍ഗാനുരാഗം, ദേശീയ പൗരത്വ പട്ടിക എന്നീ കാര്യങ്ങളിലും ആര്‍എസ്എസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കി.

ദില്ലി: എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന വാദവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. നാനാത്വത്തില്‍ ഏകത്വമാണ് ഹിന്ദു പ്രത്യയശാസ്ത്രമെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ വിദേശ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആര്‍എസ്എസിന്‍റെ ഹിന്ദുത്വ കാഴ്ചപ്പാടിനെക്കുറിച്ച് മോഹന്‍ ഭഗവത് സംസാരിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും പരിപാടിയില്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കശ്മീര്‍, സംവരണം, സ്വവര്‍ഗാനുരാഗം, ദേശീയ പൗരത്വ പട്ടിക എന്നീ കാര്യങ്ങളിലും ആര്‍എസ്എസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കി. കശ്മീരില്‍ പ്രത്യേക പദവി നീക്കം ചെയ്തതിലൂടെ ഐക്യമുണ്ടാകുമെന്ന് ഭഗവത് പറഞ്ഞു. കശ്മീരികള്‍ക്ക് ഭൂമിയും ജോലിയും നഷ്ടമാകുമെന്ന ആശങ്ക വേണ്ട. പൗരത്വ പട്ടികയിലൂടെ ആരെയും പുറത്താക്കാനല്ല ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥ പൗരന്മാരെ തിരിച്ചറിയാനാണ്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ ആര്‍എസ്എസ് പിന്തുണക്കും. ഹിന്ദുക്കള്‍ക്ക് ഇന്ത്യയല്ലാതെ മറ്റൊരിടമില്ലെന്നും അദ്ദേഹം പറഞ്ഞു. 

പശുവിന്‍റെ പേരിലുള്ള ആക്രമണത്തെ ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുന്നില്ല. സംഘടനാപ്രവര്‍ത്തകര്‍ ഇത്തരം ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം. ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു. 
പരിപാടിയില്‍ 50 സ്ഥാപനങ്ങളിലെ 80ഓളം മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. രാമക്ഷേത്രം, ഗോവധ നിരോധനം എന്നിവയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമെന്ന് അറിയിച്ച മാധ്യമപ്രവര്‍ത്തകരെയാണ് വിലക്കിയത്.