ചൈനീസ് ചാരനെന്ന് ആരോപിച്ച് അറസ്റ്റിലായ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ജയിലില്‍ മരിച്ച നിലയില്‍
സര്‍വീസ് കാലത്തെ ചൈനീസ് അതിര്‍ത്തിയുമായും ഇന്ത്യന്‍ സൈന്യവുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ചോപ്ര ചോര്‍ത്തിയെന്നാണ് പൊലീസ് വാദം. ഗ്രേറ്റര്‍ കൈലാഷിലും ഛത്തര്‍പുരിലും സ്വത്തുക്കളും 65 കോടിയുടെ സ്ഥിരനിക്ഷേപവും ചോപ്രയുടെ പേരിലുണ്ടെന്നും പൊലീസ് പറഞ്ഞു.
ദില്ലി: ചൈന ബന്ധമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ തിഹാര്‍ ജയിലില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച നിലയില്‍ കാണപ്പെട്ടു. ക്യാപ്റ്റന്‍ മുകേഷ് ചോപ്രയാണ് (64) മരിച്ചത്. ഇയാള്‍ മതിലില്‍ നിന്ന് ചാടിയാണ് മരിച്ചതെന്ന് അധികൃതരുടെ വാദം. കാനഡയില്‍ താമസമാക്കിയ ചോപ്രയെ നവംബര്‍ രണ്ടിനാണ് ദില്ലിയിലെ മനേക് ഷാ സെന്‍ററില്‍ നിന്ന് ചോപ്രയെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ തിഹാര്‍ ജയിലില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ചോപ്രയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ചൈനീസ് ചാരനെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍, യാതോരു സുരക്ഷയുമില്ലാത്ത സെല്ലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചതെന്ന് സഹോദരന്‍ ആരോപിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ സഹോദരനെ ഉറങ്ങാന്‍ അനുവദിച്ചിരുന്നില്ലെന്നും രാജ്യത്തെ സേവിച്ച സഹോദരനെ പൊലീസ് ചാരനാക്കി മുദ്രകുത്തിയെന്നും സഹോദരന്‍ പറഞ്ഞു. അതേസമയം, ചൈനീസ് സര്‍ക്കാറുമായി ചോപ്രക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് വാദം.
1983ലാണ് ചോപ്ര സൈന്യത്തില്‍ നിന്ന് വിരമിച്ചത്. ചൈനീസ് സര്‍ക്കാറുമായി ബന്ധമുള്ള ആളുകളുമായി സോഷ്യല്‍ മീഡിയ വഴി ഇദ്ദേഹം നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സര്‍വീസ് കാലത്തെ ചൈനീസ് അതിര്‍ത്തിയുമായും ഇന്ത്യന്‍ സൈന്യവുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ചോപ്ര ചോര്‍ത്തിയെന്നാണ് പൊലീസ് വാദം. ദില്ലിയിലെ മനേക് ഷാ സെന്‍ററില്‍ ചോപ്ര നിര്‍ണായക വിവരങ്ങള്‍ മോഷ്ടിച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. ഗ്രേറ്റര്‍ കൈലാഷിലും ഛത്തര്‍പുരിലും സ്വത്തുക്കളും 65 കോടിയുടെ സ്ഥിരനിക്ഷേപവും ചോപ്രയുടെ പേരിലുണ്ടെന്നും പൊലീസ് പറഞ്ഞു.
ജോലിയില്‍നിന്ന് വിരമിച്ച ശേഷം കാനഡയിലേക്ക് കുടുംബ സമേതം താമസംമാറിയ ചോപ്രക്ക് പിന്നീട് യുഎസ് വിസ ലഭിച്ചു. ഒക്ടോബര്‍ 31ന് ഹോങ്കോങ് വഴി ദില്ലിയിലെത്തിയ ചോപ്രയെ നവംബര്‍ രണ്ടിന് അറസ്റ്റ് ചെയ്തു.