'ബ്ലൂടിക് വേണം" വീണ്ടും കോടതിയിലെത്തിയ സിബിഐ മുൻ മേധാവിക്ക് 10,000 രൂപ പിഴ
സിബിഐ മുൻ മേധാവിക്ക് 10,000 രൂപ പിഴ ശിക്ഷ വിധിച്ച് ദില്ലി ഹൈക്കോടതി. ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക് ബാഡ്ജ് പുനഃസ്ഥാപിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് എം.നാഗേശ്വര റാവുവിന് കോടതി പിഴ ശിക്ഷ വിധിച്ചത്
സിബിഐ മുൻ മേധാവിക്ക് 10,000 രൂപ പിഴ ശിക്ഷ വിധിച്ച് ദില്ലി ഹൈക്കോടതി. ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക് ബാഡ്ജ് പുനഃസ്ഥാപിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് എം.നാഗേശ്വര റാവുവിന് കോടതി പിഴ ശിക്ഷ വിധിച്ചത്. ഹർജിയുമായി ഏപ്രിൽ ഏഴിന് കോടതിയിലെത്തിയപ്പോൾ ആവശ്യവുമായി ട്വിറ്ററിനെ സമീപിക്കാനായിരുന്നു കോടതി നിർദേശിച്ചത്. ഹർജിയിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ന് വീണ്ടും സമാന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയപ്പോഴാണ് സിബിഐ മുൻ മേധാവി എം.നാഗേശ്വര റാവുവിന് പിഴ ശിക്ഷ വിധിച്ചത്. ഹർജിയിൽ ഏപ്രിൽ ഏഴിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചതാണെന്നും പിന്നെ എന്തിനാണ് തിടുക്കത്തിൽ കോടതിയെ വീണ്ടും സമീപിച്ചതെന്നും ജസ്റ്റിസ് യശ്വന്ത് വർമ്മ ചോദിച്ചു. കക്ഷിക്ക് ധാരാളം സമയമുണ്ടെന്നാണ് മനസിലാക്കുന്നതെന്നും കോടതി പറഞ്ഞു.
തുടർന്നാണ് 10,000 രൂപ പിഴയോടെ സിബിഐ മുൻ മേധാവിയുടെ ഹർജി തള്ളിയത്. സമാന പരാതികൾ കേൾക്കുന്ന ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന നാഗേശ്വര റാവുവിന്റെ അഭിഭാഷകന്റെ വാദവും കോടതി തള്ളി. ഒരിക്കൽ തീർപ്പാക്കിയ ഹർജിയുമായി വീണ്ടും എത്തിയതിന് ന്യായീകരണമില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മാർച്ചിലാണ് നാഗേശ്വര റാവുവിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് വെരിഫിക്കേഷൻ കന്പനി നീക്കിയത്.
1986 ബാച്ച് ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ നാഗേശ്വര റാവു 2020 ഓഗസ്റ്റിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. അലോക് വർമ്മയെ അർധരാത്രി സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കി നാഗേശ്വര റാവുവിനെ കേന്ദ്ര സർക്കാർ ഇടക്കാല മേധാവിയാക്കിയത് ഏറെ വിവാദമായിരുന്നു.
കന്നട നടി ചേതന രാജിന്റെ മരണം; കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെ ചോദ്യം ചെയ്യുന്നു
ബെംഗളൂരു: കന്നഡ നടി ചേതന രാജിൻറെ(actress chetana raj) മരണവുമായി(death) ബന്ധപ്പെട്ട് ഷെട്ടീസ് കോസ്മെറ്റിക്ക് ക്ലിനിക്കിലെ (cosmetic clinic)ഡോക്ടറെ ചോദ്യം ചെയ്യുന്നു. ചേതനയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഡോ മെൽവിനെയാണ് ചോദ്യം ചെയ്യുന്നത്. ക്ലിനിക്കിലെ ജീവനക്കാരി സുധയേയും ചോദ്യം ചെയ്തു. പ്ലാസ്റ്റിക് സര്‍ജറിക്കിടെയായിരുന്നു നടിയുടെ മരണം. ക്ലിനിക്കിന് അംഗീകാരമില്ലെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ഡോക്ടര്‍മാരും ജീവനക്കാരും മുങ്ങിയിരുന്നു.
നടി ചേതന രാജിന്‍റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സര്‍ജറി നടന്ന ക്ലിനിക്കില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബെംഗ്ലൂരു രാജാജി നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഷെട്ടീസ് കോസ്മെറ്റിക്സ് ക്ലിനിക്കിന് അംഗീകാരം ഇല്ലായിരുന്നുവെന്ന് വ്യക്തമായി. ചേതന രാജിന്‍റെ മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക് പൂട്ടിയ നിലയിലാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അടക്കം ക്ലിനിക്കിലെ ജീവനക്കാരെല്ലാം ഒളിവിലാണ്.
തിങ്കളാഴ്ച രാവിലെ 8.30 നാണ് ബെംഗളൂരുവിലെ രാജാജിനഗറിലെ നവരംഗ് തീയേറ്ററിന് എതിർ വശത്തുള്ള ബെംഗ്ലൂരുവിലെ ഷെട്ടീസ് കോസ്മെറ്റിക് ക്ലിനിക്കില്‍ 21കാരിയായ നടി ചേതന രാജ് എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം കൊഴുപ്പ് നീക്കുന്ന ശസ്ത്രക്രിയക്കായി. വലിയ തുകയാണ് കൊഴുപ്പ് മാറ്റുന്ന ശസ്ത്രക്രിയക്കായി ഷെട്ടീസ് കോസ്മെറ്റിക് ക്ലിനിക്ക് വാങ്ങിയിരുന്നത്. രണ്ട് ഡോക്ടര്‍മാരും രണ്ട് അനസ്തീസിസ്റ്റുമാണ് ഈ ക്ലിനിക്കിലുള്ളത്. ടിവി സീരിയില്‍ രംഗത്തെ നിരവധി പേര്‍ സ്ഥിരം സന്ദര്‍ശകരാണ്. പതിനൊന്ന് മണിയോടെ നടന്ന കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ്ക്ക് പിന്നാലെ ചേതന രാജിന് കടുത്ത ശ്വാസതടവും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. സർജറിയിലെ സങ്കീർണത കാരണം ശ്വാസകോശത്തിലും കരളിലും വെള്ളം അടിഞ്ഞുകൂടി.
പിന്നാലെ ബോധരഹിതയായ നടിയെ വൈകിട്ടോടെ കോസ്മെറ്റിക് ക്ലിനിക്കിലെ മെല്‍വിന്‍ എന്ന ഡോക്ടര്‍ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപ്ത്രിയായ കാഡെയില്‍ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം എന്ന് പറഞ്ഞാണ് ആശുപ്ത്രിയില്‍ എത്തിച്ചത്. ഹൃദയാഘാതം ഉണ്ടായ രോഗിയെപ്പോലെ നടിയെ ചികിത്സിക്കണമെന്ന് ക്ലിനിക്കിലെ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി. 45 മിനിട്ടോളം സിപിആർ ഉൾപ്പെടെ നടത്തിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. തുടർന്ന് കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും നടി മരിച്ചിരുന്നുവെന്നും ഐസിയുവിലേക്ക് ക്ലിനിക്കിലെ ഡോക്ടര്‍ നിര്‍ബന്ധിച്ച് മാറ്റിയെന്നും കാഡെ ആശുപത്രി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.