ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സാപ്പ് ചെയ്തു; മുൻ നേവി ഉദ്യോഗസ്ഥന് മർദ്ദനം, നാല് പേർ അറസ്റ്റിൽ
സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തി.
മുംബൈ: വിരമിച്ച നേവി ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ. മദന്‍ ശര്‍മ്മ (65) എന്നയാൾക്കാണ് മർദ്ദനമേറ്റത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്നാരോപിച്ചാണ് മർദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സബര്‍ബൻ കണ്ഡിവാലിയിലുള്ള ലോഖണ്ഡ്വാല കോംപ്ലക്സിലുള്ള ശര്‍മ്മയുടെ താമസസ്ഥലത്ത് എത്തിയായിരുന്നു അതിക്രമമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ ആയിരുന്നു സംഭവം.
'റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനായ മദന്‍ ശർമ്മ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ അയച്ചിരുന്നു. ഇതിന് പിന്നാലെ സേനാ പ്രവർത്തകർ അദ്ദേഹത്തെ വീട്ടിലെത്തി മർദ്ദിക്കുകയായിരുന്നു. കണ്ണിന് പരിക്കേറ്റ ശർമ്മ ചികിത്സയിൽ തുടരുകയാണ്' അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തി. ' തീർത്തും ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതുമായ സംഭവം. വെറും ഒരു വാട്സ് ആപ്പ് ഫോര്‍വേഡിന്‍റെ പേരിൽ റിട്ടയേര്‍ഡ് നേവല്‍ ഓഫീസറെ ഗുണ്ടകൾ മർദ്ദിച്ചിരിക്കുന്നു. ഈ ഗുണ്ടാരാജ് അവസാനിപ്പിക്കു ഉദ്ധവ് താക്കറെ ജീ' ഫഡ്നവിസ് ട്വിറ്ററിൽ കുറിച്ചു.