ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. ഇന്നലെ ഇവിടെ നടന്ന ഏറ്റുമുട്ടലിൽ ഒരു മേജറും മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്തനാഗിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. ഇന്നലെ ഇവിടെ നടന്ന ഏറ്റുമുട്ടലിൽ ഒരു മേജറും മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു. നേരത്തെ ജമ്മുകശ്മീരിലെ പുൽവാമയിൽ സൈനികവാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഒൻപത് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു.
പാകിസ്ഥാൻ ഇന്ത്യയ്ക്ക് മുന്നിറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. പുൽവാമയിലെ അരിഹൽ ഗ്രാമത്തിലാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നത്. 44 രാഷ്ട്രീയ റൈഫിൾസിൻറെ വാഹനമാണ് ആക്രമണത്തിനിരയായത്. പട്രോളിങ്ങിനായി പോകവെ കുഴിബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ വാഹനം പൂർണ്ണമായി തകർന്നു. വാഹനത്തിന് നേരെ ഭീകരർ വെടിവച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
സ്ഫോടനത്തെ തുടർന്ന് പ്രദേശം സൈന്യം വളഞ്ഞു. പരിക്കേറ്റവരെ ഉദംപൂരിലെ സൈനിക ആശുപത്രയിലേക്ക് മാറ്റി.ജമ്മുകശ്മീരിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യക്ക് അമേരിക്കയും പാക്കിസ്ഥാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊടുംഭീകരന്‍ സാക്കിർ മൂസയെ സുരക്ഷാ സേന വധിച്ചതിലുള്ള പ്രതികാരമായി ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ് . ഇതേതുടർന്ന് പുൽവാമയിൽ സുരക്ഷ ശക്തമാക്കിയതിനു ശേഷമാണ് ഈ സ്ഫോടനം.
