കൊവിഡ് മരുന്ന് വിതരണം  കേന്ദ്ര മേൽനോട്ടത്തിലാകണമെന്ന് വിദഗ്ധസമിതി. സംസ്ഥാനങ്ങൾ  ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും  ഡോ. വികെ.പോൾ സമിതിയുടെ നിർദേശം.

ദില്ലി: കൊവിഡ് മരുന്ന് വിതരണം കേന്ദ്ര മേൽനോട്ടത്തിലാകണമെന്ന് വിദഗ്ധസമിതി. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും ഡോ. വികെ.പോൾ സമിതിയുടെ നിർദേശം. സംഭരണം മുതൽ വിതരണം വരെയുള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോം വേണം. രാജ്യത്തെ വലിയ ജനസംഖ്യ കണക്കിലെടുത്താണിതെന്നും നിർദേശത്തിൽ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് വാക്സിൻ പ്രതീക്ഷകൾ വർധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു രാജ്യത്തിനാവശ്യമുള്ള മരുന്ന് എത്തിക്കുന്നതും സംഭരിക്കുന്നതും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നൽകാൻ കേന്ദ്ര സര്‍ക്കാര്‍ ഡോ. വി.കെ. പോള്‍ സമിതിയെ നിയോഗിച്ചത്. ആദ്യ യോഗത്തിന് ശേഷമാണ് പ്രാഥമിക നിർദേശങ്ങൾ സമിതി നൽകിയിരിക്കുന്നത്.

എത്ര മരുന്ന് എവിടെ നിന്നൊക്കെ എത്തിക്കാനാവും, രാജ്യത്ത് വാക്സിന്‍ ആര്‍ക്കൊക്കെ ആദ്യം നല്‍കണം തുടങ്ങിയ കാര്യങ്ങളടക്കമാണ് പരിഗണനയിലുള്ളത്. ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ മൂന്നു വാക്സിന്‍ പരീക്ഷണങ്ങളാണ് ഇവിടെ നടക്കുന്നത്. കൂടുതല്‍ കമ്പനികളുമായി കരാറുണ്ടാക്കുന്ന സാധ്യത പരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. 

അതേസമയം റഷ്യ മരുന്നു പ്രഖ്യാപിച്ചെങ്കിലും ഫലസിദ്ധി, പാര്‍ശ്വഫലം എന്നിവയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന അഭിപ്രായമായിരുന്നു സമിതി അംഗവും ദില്ലി എയിംസ് ഡയറക്ടറുമായ ഡോ. രണ്‍ദീപ് ഗുലേറിയയുടേത്. കരുതലോടെ പ്രതികരിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും.