രാജ്യത്ത് 10, 20 രൂപ പോലുള്ള ചെറിയ മൂല്യമുള്ള കറൻസി നോട്ടുകളിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. ആളുകൾ ഇത്തരം നോട്ടുകളിൽ വേണ്ടത്ര ജാഗ്രത പുലർത്താത്തത് തട്ടിപ്പുകാർ മുതലെടുക്കുന്നു.

മുംബൈ: വലിയ മൂല്യമുള്ള നോട്ടുകളിൽ കള്ളനോട്ട് തിരിച്ചറിയാൻ ആളുകൾ ജാഗ്രത പുലർത്തുന്നതിനിടെ തട്ടിപ്പുകാർ ചെറിയ നോട്ടുകളിലേക്ക് തിരിയുന്നതായി റിപ്പോർട്ട്. രാജ്യത്ത് 10, 20 രൂപ ഉൾപ്പെടെയുള്ള ചെറിയ മൂല്യമുള്ള കറൻസി നോട്ടുകളിൽ കള്ളനോട്ടുകളുടെ സാന്നിധ്യം കൂടുന്നതായാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്. നേരത്തെ 200, 500 രൂപയുടെ കള്ളനോട്ടുകളാണ് കൂടുതലായി പ്രചരിച്ചിരുന്നത്. 200, 500 രൂപ നോട്ടുകൾ സ്വീകരിക്കുമ്പോൾ ആളുകൾ പൊതുവേ കൂടുതൽ കരുതൽ പുലർത്തുന്നുണ്ട്. എന്നാൽ 10, 20, 50 രൂപ നോട്ടുകളുടെ കാര്യത്തിൽ ഇതേ ജാഗ്രത ഉണ്ടാകാറില്ല. ചെറിയ തുകകളിലുള്ള കള്ളനോട്ടുകളുടെ വ്യാപനം കൂടാൻ ഇതാണ് കാരണമെന്നാണ് നിഗമനം.

ഇതിനിടെ 10, 20 രൂപയുടെ പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിസർവ് ബാങ്ക്. വർഷങ്ങളായി ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം നടപടികൾ നീണ്ടുപോയി. ചെറിയ മൂല്യമുള്ള കള്ളനോട്ടുകൾ കൂടുതലായി എത്തിത്തുടങ്ങിയത് പോളിമർ കറൻസിയിലേക്കുള്ള നീക്കത്തിന് വേഗം കൂട്ടുന്നതായും സൂചനകളുണ്ട്. കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്താൻ കഴിയുമെന്നതാണ് പ്ലാസ്റ്റിക് കറൻസിയുടെ പ്രത്യേകത. അതിനാൽ ഇത്തരം നോട്ടുകളുടെ വ്യാജപതിപ്പുകൾ പുറത്തിറക്കുന്നത് അത്ര എളുപ്പമാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ 10, 20 രൂപയുടെ പോളിമർ കറൻസികൾ അച്ചടിക്കുന്നുണ്ട്. ഇന്ത്യയുടെ അതിർത്തി കടന്നും കള്ളനോട്ടുകൾ എത്തുന്നതായുള്ള സൂചനകളുണ്ട്. ഈ സാഹചര്യത്തിൽ അതിർത്തി ജില്ലകളിലെ ബാങ്കുകളിൽ കള്ളനോട്ടുകൾ കണ്ടെത്തുന്നതിനുള്ള മെഷീനുകൾ സ്ഥാപിക്കാൻ വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിരുന്നു.