സ്വച്ഛ് ഭാരത് മിഷൻ വൻ വിജയമെന്ന് സർക്കാർ; ശൗചാലയങ്ങളില്ലാതെ ബുദ്ധിമുട്ടി ദില്ലിയിലെ കോളനികൾ
പ്രാഥമികാവശ്യം നിറവേറ്റാൻ പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് ക്യൂ നില്‍ക്കണം. ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിലല്ല, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മൂക്കിൻ തുമ്പത്തുള്ള ഒരു കോളനിയിലാണ് ഈ അവസ്ഥ
ദില്ലി: സ്വച്ഛ് ഭാരത് മിഷൻ വൻ വിജയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് രാജ്യ തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്തുള്ള കോളനിവാസികൾ. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നാനൂറിലേറെ പേർ താമസിക്കുന്ന ദില്ലി ചാണക്യപുരിയിലെ കോളനിയിൽ ആകെയുള്ളത് പതിനഞ്ച് ശൗചാലയങ്ങള്‍ മാത്രമാണ്.
കുട്ടികളുൾപ്പെടെ ഉപയോഗിക്കുന്നത് പൊതു ശൗചാലയമാണ്. ഇത്രയും പേർക്ക് പത്തോ പന്ത്രണ്ടോ എണ്ണം കൊണ്ട് എന്താവാനാണെന്നാണ് കോളനിവാസികൾക്ക് ചോദിക്കാനുള്ളത്. പ്രാഥമികാവശ്യം നിറവേറ്റാൻ പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് ക്യൂ നില്‍ക്കണം. ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിലല്ല, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ മൂക്കിൻ തുമ്പത്തുള്ള ഒരു കോളനിയിലാണ് ഈ അവസ്ഥ.
നാനൂറിലേറെ പേര്‍ താമസിക്കുന്ന കോളനിയില്‍ കൂടുതല്‍ പൊതു ശൗചാലയങ്ങള്‍ വേണമെന്നത് നാളുകളായുള്ള ആവശ്യമാണ്. ജനപ്രതിനിധികളോട് ആവര്‍ത്തിച്ചപേക്ഷിച്ചിട്ടും ഇവരുടെ ഗതി ഇങ്ങനെ തന്നെ. എല്ലാ വീട്ടിലും ശൗചാലയമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി ഇവിടെ പൂർണ പരാജയമാണ്. രാത്രിയിൽപ്പോലും അരക്കിലോമീറ്റർ നടന്നാണ് പ്രാഥമികാവശ്യം നിർവ്വഹിക്കുന്നത്.
വരുന്ന ഒക്ടോബറോടെ ഇന്ത്യയെ സമ്പൂർണ വെളിയിട വിസർജ്യ മുക്ത രാജ്യമായി പ്രഖ്യാപിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. 95 ശതമാനത്തിലധികം ഇന്ത്യൻ നഗരങ്ങളും അഞ്ചര ലക്ഷത്തിലേറെ ഗ്രാമങ്ങളും വെളിയിട വിസർജ്ജന മുക്തമായെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അവകാശവാദം.
- no toilets in delhi colonies
- government's swatch bharath mission failed in delhi colonies
- fake defacation
- Colonies in Delhi haven't toilets
- സ്വച്ഛ് ഭാരത് മിഷൻ വൻ വിജയമെന്ന് സർക്കാർ
- ശൗചാലയങ്ങളില്ലാതെ ബുദ്ധിമുട്ടി ദില്ലിയിലെ കോളനികൾ
- ദില്ലിയിലെ കോളനികൾ
- swatch bharath mission
- watch bharath mission failed in delhi colonies