ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനത്തിൽ ട്രെക്കിങ്ങിനായി എത്തിയ ഹരിയാന സ്വദേശിയായ വിനോദസഞ്ചാരിയെ കാണാതായി
ദില്ലി: ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനത്തിൽ ട്രെക്കിങ്ങിനായി എത്തിയ ഹരിയാന സ്വദേശിയായ വിനോദസഞ്ചാരിയെ കാണാതായി. ജൂൺ 8-ന് കാണാതായ ഇയാൾക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ചേർന്ന് ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ അഭിനവ് സിങ് (28) എന്ന യുവാവിനെയാണ് കാണാതായത്. സുഹൃത്തുക്കളായ മറ്റ് നാല് പേർക്കൊപ്പമാണ് ഇയാൾ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള വാലി ഓഫ് ഫ്ലവേഴ്സ് സന്ദർശിക്കാൻ എത്തിയത്. ജൂൺ 8-ന് ഘംഗാരിയയിൽ നിന്ന് വാലി ഓഫ് ഫ്ലവേഴ്സിലേക്ക് ട്രെക്കിങ് നടത്തുന്നതിനിടയിലാണ് അഭിനവ് സിങ്ങിനെ ഗ്രൂപ്പിലെ മറ്റുള്ളവർക്ക് നഷ്ടപ്പെടുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സുഹൃത്തുക്കൾ ഗോവിന്ദ്ഘട്ട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
പരാതി ലഭിച്ച ഉടൻ തന്നെ ചമോലി പൊലീസ് സൂപ്രണ്ട് സർവേശ് പൻവാറിന്റെ നിർദ്ദേശപ്രകാരം എസ്.ഡി.ആർ.എഫ്, പ്രാദേശിക പൊലീസ്, ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംയുക്ത സംഘം തിരച്ചിലിനായി രൂപീകരിച്ചു. വാലി ഓഫ് ഫ്ലവേഴ്സിലെ ദുർഘടമായ മലനിരകളിലും കൊക്കകളിലും മനുഷ്യർക്ക് നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലും പരിശോധന നടത്തുന്നതിനായി അത്യാധുനിക ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. വാലി ഓഫ് ഫ്ലവേഴ്സിലേക്കുള്ള പ്രവേശന കവാടം മുതൽ ട്രെക്കിങ് പാതകളിലും സമീപത്തെ കാടുകളിലും സുരക്ഷാ ഉദ്യോഗസ്ഥർ വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ കൺട്രോൾ റൂമിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എത്രയും വേഗം യുവാവിനെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് മേധാവി വ്യക്തമാക്കി.



