മനുഷ്യത്വരഹിതം, നിയമവിരുദ്ധം; വരവരറാവുവിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയിക്കുന്നില്ല; ആരോപണവുമായി കുടുംബാംഗങ്ങള്
ജയിലിൽ നിന്ന് ഒന്നിലധികം ആശുപത്രികളിലേക്ക് മാറ്റിയതിന് ശേഷമാണ് കൊവിഡ് രോഗബാധയെക്കുറിച്ചുള്ള വിവരം അറിയിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു.
ദില്ലി: കവിയും എഴുത്തുകാരനുമായ വരവരറാവുവിന്റെ ആരോഗ്യപ്രശനങ്ങളെക്കുറിച്ച് അധികൃതർ തുറന്നു പറയുന്നില്ലെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ. ജയിൽ സെല്ലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ സമയത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് മുറിവേറ്റ വിവരം മാധ്യമവാർത്തകളിൽ നിന്നാണ് അറിയാൻ സാധിച്ചതെന്നും ഇവർ പറഞ്ഞു. നവി മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന വരവരറാവുവിന് കൊവിഡ് 19 സ്ഥീരികരിച്ചിരുന്നു.
'അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഔദ്യോഗികമായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് കുടുംബവുമായി പങ്കിടാതിരിക്കുന്നത് നിയമവവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടിയാണ്.' വരവരറാവുവിന്റെ ഭാര്യ ഹേമതലയും മക്കളും പ്രസ്താവനയിൽ പറഞ്ഞു. ജയിലിൽ നിന്ന് ഒന്നിലധികം ആശുപത്രികളിലേക്ക് മാറ്റിയതിന് ശേഷമാണ് കൊവിഡ് രോഗബാധയെക്കുറിച്ചുള്ള വിവരം അറിയിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു.
'തലയ്ക്ക് മുറിവേറ്റ വിവരവും മാധ്യമ സുഹൃത്തുക്കളിൽ നിന്നാണ് അറിഞ്ഞത്. ഓദ്യോഗികവും സുതാര്യവുമായ വിവരങ്ങളുടെ അഭാവത്തിൽ ഊഹങ്ങളും കിംവദന്തികളും പ്രചരിക്കുകയാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇതുമൂലം വളരെയധികം ആശങ്കയുണ്ടാകുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി, ചികിത്സ, അപകട സാധ്യത എന്നിവയെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുക എന്നത് കുടുംബത്തിന്റെ അവകാശമാണ്. എന്നാൽ ഈ വിവരങ്ങൾ ഒന്നും തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും തന്നെ അറിയിച്ചിട്ടില്ല. 'കുടുംബം ആരോപിച്ചു.
വരവരറാവുവിന്റെ കുടുംബാംഗങ്ങൾ ചില ആവശ്യങ്ങൾ മഹാരാഷ്ട്ര സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് വരെ ഇദ്ദേഹത്തൊടൊപ്പം നിൽക്കാൻ കുടംബാംഗങ്ങളിലാരെയെങ്കിലും അനുവദിക്കുക, ആശുപത്രി, ജയിൽ അധികൃതർ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ചികിത്സകളെക്കുറിച്ചും കൃത്യമായ അറിയിപ്പുകൾ നൽകുക, കുറഞ്ഞത് രണ്ട് ദിവസത്തിലൊരിക്കലെങ്കിലും വിവരങ്ങൾ പങ്കിടണം. മെഡിക്കൽ രേഖകളെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുക, വരവരറാവുവിന്റെ പ്രായവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് ഇടക്കാല ജാമ്യം അനുവദിക്കുക. കുടുംബാംഗങ്ങളുടെ താത്പര്യപ്രകാരമുളള ആശുപത്രിയിൽ അദ്ദേഹത്തിന് ചികിത്സ നൽകാൻ ഇതുവഴി സാധിക്കും.
2018ലാണ് ഭീമ കോറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് വരവരറാവുവിനെ അറസ്റ്റ് ചെയ്തത്. ആദ്യം പൂനെ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.