കാര്‍ഷിക നിയമഭേദതഗതി കര്‍ഷക നന്മക്കെന്ന കേന്ദ്രവാദം സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. ന്യായീകരണവുമായി പലകുറി പ്രധാനമന്ത്രി രംഗത്തെത്തിയെങ്കിലും സമരം കൂടുതല്‍ ശക്തമായി

ദില്ലി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച യോഗം ഇന്ന്. കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സംയുക്ത സമരസമിതിയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി അനുകൂല കര്‍ഷക സംഘടനകള്‍ ഉച്ച തിരിഞ്ഞ് നടക്കുന്ന യോഗത്തിനെത്തിയേക്കുമെന്നാണ് അറിയുന്നത്. അതേ സമയം പഞ്ചാബിലും ഹരിയാനയിലും കര്‍ഷ സമരം തുടരുകയാണ്.

കാര്‍ഷിക നിയമഭേദതഗതി കര്‍ഷക നന്മക്കെന്ന കേന്ദ്രവാദം സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. ന്യായീകരണവുമായി പലകുറി പ്രധാനമന്ത്രി രംഗത്തെത്തിയെങ്കിലും സമരം കൂടുതല്‍ ശക്തമായി. പ‍ഞ്ചാബിനെയും ഹരിയാനയേയും ഇളക്കിമറിച്ച് രാഹുല്‍ഗാന്ധി കര്‍ഷക രക്ഷയാത്ര കൂടി നടത്തിയതോടെ കേന്ദ്രം കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. രാഹുലിന്‍റെ യാത്ര കഴിഞ്ഞതിന് പിന്നാലെയാണ് സമരക്കാരുമായി ചര്‍ച്ചയെന്ന നിലപാടിലേക്ക് കേന്ദ്രം നീങ്ങിയത്. വിഷയം കേന്ദ്രം ഗൗരവത്തോടെയല്ല കാണുന്നതെന്നും അതിനാല്‍ ചര്‍ച്ചക്കില്ലെന്നും സംയുക്ത സമരസമിതിയയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി. നിയമമായതോടെ ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നാണ് സമരക്കാരുടെ നിലപാട്. ബിജപി അനുകൂല കര്‍ഷക സംഘടനകള്‍ നിലപാടറിയിച്ചിട്ടില്ല.

ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വിഷയം സജീവമാക്കി നിര്‍ത്താനാണ് പ്രധാനപ്രതിപക്ഷ പപാര്‍ട്ടികളുടേതടക്കമുള്ള കര്‍ഷക സംഘടനകളുടെ തീരുമാനം. പുതിയ നിയമങ്ങള്‍ ചര്‍ച്ചാവിഷയമാക്കി എന്‍ഡിഎക്കെതിരെ വലിയ പ്രചാരണമാണ് മാഹസഖ്യം ബിഹാറില്‍ നടത്തുന്നത്. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം തുടരുകയാണ്. ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാരിന്‍റെ ചര്‍ച്ചക്കുള്ള ക്ഷണവും കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു.