രണ്ട് മാസത്തെ കറണ്ട് ബിൽ 3.71 കോടി; ഷോക്കടിച്ച് കർഷകൻ !
ബിൽ ലഭിച്ചതിന് പിന്നാലെ രാജസ്ഥാൻ സർക്കാറിന്റെ ഇ-ഗവേൺസ് സെന്ററായ ഇ-മിത്രയിലെത്തി പട്ടേൽ പരിശോധന നടത്തി. പ്രിന്റിംഗിൽ വന്ന തെറ്റാണെന്നായിരുന്നു ഇവരുടെ വിശദീകരണം.
ജയ്പൂർ: രണ്ട് മാസത്തെ കറണ്ട് ബില്ല് കണ്ട് അമ്പരന്ന് കർഷകൻ. ഉദയ്പൂരിലെ ജിങ്കലാ ഗ്രാമത്തിലാണ് സംഭവം. കർഷകനായ പേമാരാം പട്ടേലിനാണ് 3.71 കോടി രൂപയുടെ കറണ്ട് ബിൽ വന്നത്. രണ്ട് മാസത്തിനുള്ളിൽ 38,514,098 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായും ബില്ലിൽ പറയുന്നു.
പട്ടേൽ തന്റെ കെട്ടിടം ഓട്ടോ സർവീസ് സെന്റർ നടത്തുന്നതിനായി വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെയാണ് വൻ തുക കറണ്ട് ബിൽ വന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അജ്മീർ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡാണ് ബിൽ നൽകിയത്.
ബിൽ ലഭിച്ചതിന് പിന്നാലെ രാജസ്ഥാൻ സർക്കാറിന്റെ ഇ-ഗവേൺസ് സെന്ററായ ഇ-മിത്രയിലെത്തി പട്ടേൽ പരിശോധന നടത്തി. പ്രിന്റിംഗിൽ വന്ന തെറ്റാണെന്നായിരുന്നു ഇവരുടെ വിശദീകരണം. പിന്നാലെ ഇ-മിത്രയിൽവെച്ച് ബിൽ 6,414 രൂപയാക്കി കുറച്ച് കൊടുക്കുകയും ചെയ്തു. ശേഷം തുക അടച്ച് വീട്ടിലേക്ക് മടങ്ങിയെന്നും പട്ടേൽ അറിയിച്ചു.
അതേസമയം, സംഭവത്തിന്റെ വാർത്തയും ബില്ലിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് വൈദ്യുതി വകുപ്പിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.