കര്‍ഷക സമരത്തിന് പിന്നില്‍ ചൈനയും പാകിസ്ഥാനുമെന്ന പരാമര്‍ശം; കേന്ദ്ര മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം
മന്ത്രിയുടെ പ്രസ്താവന കർഷകരെ അപമാനിക്കുന്നതാണെന്ന് ഓള്‍ ഇന്ത്യ കിസാൻ സഭ വിമർശിച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള
ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ സമരം കടുപ്പിക്കാൻ ഉള്ള തീരുമാനത്തിലാണ് കർഷക സംഘടനകള്‍
ദില്ലി: കർഷക സമരത്തിനെതിരായ കേന്ദ്രമന്ത്രിയുടെ പ്രസ്താവനെയച്ചൊല്ലി വിവാദം. കര്‍ഷക സമരത്തിന് പിന്നില്‍ ചൈനയും പാകിസ്ഥാനുമാണെന്ന കേന്ദ്രമന്ത്രി റാവു സാഹെബ് ധാന്‍വെയുടെ പ്രസ്താവനയാണ് വിവാദമായത്. മന്ത്രിയുടെ പ്രസ്താവന കർഷകരെ അപമാനിക്കുന്നതാണെന്ന് ഓള്‍ ഇന്ത്യ കിസാൻ സഭ വിമർശിച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള
ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ സമരം കടുപ്പിക്കാൻ ഉള്ള തീരുമാനത്തിലാണ് കർഷക സംഘടനകള്‍.
ഇതിനിടെയിലാണ് കർഷകരെ പ്രകോപിപ്പിക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. സമരം നടത്തുന്നത് കർഷകരല്ലെന്നും ചൈനയും പാകിസ്ഥാനുമാണ് സമരത്തിന് പിന്നില്ലെന്നുമായിരുന്നു മഹാരാഷ്ട്രയിലെ ഒരു പരിപാടിക്കിടെയുള്ള കേന്ദ്രമന്ത്രി റാവു സാഹിബ് ധാന്‍വേയുടെ പരാമര്‍ശം.
സിഎഎ, എൻആര്‍സി വിഷയങ്ങളില്‍ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് പോലെ ഇപ്പോള്‍ കർഷകർക്ക് നഷ്ടമുണ്ടാകുമെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ഇതിന് പിന്നില്‍ മറ്റ് രാജ്യങ്ങളുടെ ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു. കർഷകരെ അപമാനിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവനെയെന്ന് അഖിലേന്ത്യ കിസാൻ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല വിമർശിച്ചു.
മഹാരാഷ്ട്രയില്‍ അധികാരം നഷ്ടപ്പെട്ട ബിജെപി നേതാക്കള്‍ എന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ അറിയാത്ത സ്ഥിയാണെന്ന് ശിവസേനയും കുറ്റപ്പെടുത്തി. ഇതിനിടെയാണ് കർഷക സമരം ഇന്ത്യയും പാകിസ്ഥാനും തമ്മുള്ള പ്രശ്നമാണെന്ന് തെറ്റിദ്ധരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രസ്താവന നടത്തിയത്. കർഷക സമരം സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമന്‍റില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയമാണെന്നും നയതന്ത്രപമരായി പരിഹരിക്കുമെന്നുമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ മറുപടി.