കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ട്രെയിൻ തടയൽ സമരത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊലീസ് ജാഗ്രത ശക്തമാക്കി. 

ദില്ലി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം എൺപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു. കർഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന് സംഘടിപ്പിക്കും. ഉച്ചക്ക് 12 മുതൽ 4 വരെയാണ് സമരം നടത്തുക. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

സമരം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. ദില്ലി അതിർത്തികളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ട്രെയിൻ തടയൽ സമരത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊലീസ് ജാഗ്രത ശക്തമാക്കി.

അതേസമയം, കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദിശ രവിയുടെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുകയാണ്. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താൻ ദിശ രവിയെ കോടതി അനുവദിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കും. നികിത ജേക്കബിനും ശാന്തുനു മുളുകിനും ഇടക്കാല സംരക്ഷണം നൽകിയത് ദിശ രവിയുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കും.