കാർഷിക നിയമത്തിനെതിരെ ദില്ലിയിലേക്ക് മാർച്ച് നടത്തുന്ന ആയിരക്കണക്കിന് കർഷകർ ദില്ലി-ഹരിയാന അതിർത്തിയിൽ എത്തി. 

ദില്ലി: കാർഷിക നിയമത്തിനെതിരെ ദില്ലിയിലേക്ക് മാർച്ച് നടത്തുന്ന ആയിരക്കണക്കിന് കർഷകർ ദില്ലി-ഹരിയാന അതിർത്തിയിൽ എത്തി. അതേസമയം കർഷകമാർച്ച് ദില്ലിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന നിലപാട് പൊലീസും അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പിരിഞ്ഞുപോകണമെന്ന് പൊലീസ് കർഷകരോട് ആവശ്യപ്പെട്ടു. എന്നാൽ എന്ത് പ്രതിരോധമുണ്ടായാലും മാർച്ച് തുടരുമെന്നാണ് കർഷകരുടെ പ്രതികരണം. ദില്ലിയിലേക്കുള്ള വഴികൾ പൊലീസ് കോൺക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ട് അടച്ചിരിക്കുകയാണ്. ഇന്നലെ രാത്രി കർഷകർ പാനിപ്പത്തിലായിരുന്നു തമ്പടിച്ചത്. 

കോണ്‍ക്രീറ്റ് പാളികൾ കൊണ്ടും ട്രക്കുകളിലുള്ള മണ്ണ് തട്ടിയും അതിര്‍ത്തി അടയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡിന് കുറുകെ മുള്ളുവേലിയും സ്ഥാപിച്ചു. ഇതിനൊക്കെ പുറമെയാണ് സായുധരായ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചിരിക്കുന്നത്. ഏത് വിധേനയും കര്‍ഷക മാര്‍ച്ച് ദില്ലിയിലേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. എന്ത് തടസ്സവും മറികടന്ന് മുന്നോട്ടുപോകും എന്ന് കര്‍ഷകരും പ്രഖ്യാപിക്കുമ്പോൾ വലിയ സംഘര്‍ഷാന്തരീക്ഷമാണ് ദില്ലി അതിര്‍ത്തികളിലുള്ളത്.