സ്വന്തം മണ്ണ് ഒലിച്ചു പോയവരാണ് കർഷകരുടെ പേരിൽ സമരത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി

ദില്ലി: കർഷക സമരത്തിൽ പ്രതിപക്ഷത്തിനെതിരെ അതിശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കള്ളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് മോദി വിമർശിച്ചു. പ്രതിപക്ഷം കർഷകരുടെ തോളിൽ കയറി നിന്ന് വെടിവയ്ക്കുന്നുവെന്നും മോദി പറഞ്ഞു. കർഷകർക്ക് വേണ്ടി കേന്ദ്രസർക്കാർ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എല്ലാ കർഷകർക്കും കിസാൻ ക്രഡിറ്റ് കാർഡ് ഉറപ്പാക്കി. ഇടനിലക്കാരെ ഒഴിവാക്കാനായി. ഇന്ത്യയിലെ കർഷകർക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാകണം. അതിനുള്ള തടസ്സങ്ങളൊന്നും അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. 30 വർഷം മുൻപ് നടപ്പിലാക്കേണ്ടിയിരുന്ന മാറ്റങ്ങളാണ് ഇപ്പോൾ കൊണ്ടുവന്നത്. കാർഷിക രംഗത്ത് പരിഷ്കരണത്തിനുള്ള വാഗ്‌ദാനങ്ങൾ ലംഘിച്ചവരോടാണ് കർഷകർ ചോദ്യം ഉന്നയിക്കേണ്ടത്. അവർക്ക് ചെയ്യാനാവാത്തത് മോദി സർക്കാർ ചെയ്തതിലാണ് ഈ എതിർപ്പെന്നും പ്രധാനമന്ത്രി മോദി വിമർശിച്ചു.

പ്രതിപക്ഷം കർഷകരുടെ തോളിൽ കയറി വെടിവെയ്ക്കുകയാണ്. കള്ളം പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണ്. സ്വന്തം മണ്ണ് ഒലിച്ചു പോയവരാണ് കർഷകരുടെ പേരിൽ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് ഇവർ എട്ടു വർഷം പൂഴ്ത്തിവച്ചു. സ്വാമിനാഥൻ റിപ്പോർട്ട് അനുസരിച്ചുള്ള താങ്ങുവില മോദി സർക്കാർ ഉറപ്പാക്കി. മധ്യപ്രദേശിലും കർഷകരെ കടം എഴുതി തള്ളും എന്നു പറഞ്ഞ് പറ്റിച്ചു. താങ്ങുവില ഇല്ലാതാക്കും എന്നത് കള്ളപ്രചാരണമാണ്. നിയമം വന്ന ശേഷവും താങ്ങുവില പ്രഖ്യാപിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.