Asianet News MalayalamAsianet News Malayalam

Farmers Protest : അഞ്ചിന നിർദ്ദേശങ്ങളുമായി കേന്ദ്രം, കർഷക സമരം പിൻവലിക്കുമോ? തീരുമാനം നാളെ

കേസ് പിൻവലിക്കും, നഷ്ടപരിഹാരം നൽകും എന്നീ കേന്ദ്രത്തിന്റെ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്നും ഇക്കാര്യങ്ങളിൽ കേന്ദ്രം രേഖാമൂലം കത്ത് നൽകിയത് കർഷക വിജയമാണെന്നും കർഷക നേതാക്കൾ പ്രതികരിച്ചു.

farmers protest to end soon final decision on tomorrow
Author
Delhi, First Published Dec 7, 2021, 5:55 PM IST

ദില്ലി: കർഷക സമരം (Farmers Protest) പിൻവലിക്കുന്നതിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. ഇന്ന് സിങ്കുവിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ സമരം പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കർഷകർ അറിയിച്ചു. നാളെയും കർഷക സംഘടനകൾ ചർച്ച നടത്തും. അതിന് ശേഷമാകും സമരം പിൻവലിക്കണമോ, സമരരീതി മാറ്റണമോ എന്നതിൽ തീരുമാനമെടുക്കുകയുള്ളു എന്നും കർഷകർ അറിയിച്ചു. കർഷക സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി അഞ്ചിന നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. ഇതിൽ പലകാര്യങ്ങളിലും വ്യക്തതയില്ലെന്ന് ഇന്ന് ചേർന്ന യോഗം വിലയിരുത്തി. എംഎസ് പി ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സർക്കാർ വ്യക്തമാക്കിയിട്ടില്ല. ലഖിംപൂർ വിഷയത്തിന്മേൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഇതടക്കം ഇന്നത്തെ യോഗം ചർച്ച ചെയ്തു.

അതേ സമയം കർഷകർക്ക് എതിരായ കേസ് പിൻവലിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നുമുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്നും ഇക്കാര്യങ്ങളിൽ കേന്ദ്രം രേഖാമൂലം കത്ത് നൽകിയത് കർഷക വിജയമാണെന്നും നേതാക്കൾ പ്രതികരിച്ചു. കേന്ദ്രത്തിന്റെ ഈ നിർദ്ദേശങ്ങളടക്കം നാളെത്തെ കർഷക സംഘടനകളുടെ യോഗത്തിലും ചർച്ചയാകും. അതിന് ശേഷമാകും തീരുമാനം പ്രഖ്യാപിക്കുക. 


കേന്ദ്രം മുന്നോട്ട് വെച്ചത് അഞ്ചിന നിർദ്ദേശങ്ങൾ 

1. താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും. 
2. കർഷകർ സമരത്തിൽ നിന്നും പിൻമാറിയാൽ കേസുകൾ പിൻവലിക്കാൻ തയ്യാർ. 
3. നഷ്ടപരിഹാരം നൽകും

4. വൈദ്യുതി ഭേദഗതി ബിൽ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി നടപടിയെടുക്കും 
5.  മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടി നീക്കും


സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. കർഷക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായി. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്.

സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്നാണ് ഇവരുടെ വാദം. ഇക്കാര്യങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios