കർഷക സമരവേദി മാറ്റിയേക്കും; സമര വേദി ജന്തർമന്തറിലേക്ക് മാറ്റാന്‍ സാധ്യത
സമര വേദി ജന്തർമന്തറിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച കോർ കമ്മറ്റി യോഗം ചേരുകയാണ്. ദില്ലി പൊലീസ് കമ്മീഷണറുമായി ഇന്ന് നടന്ന ചർച്ചക്ക് ശേഷമാണ് യോഗം.
ദില്ലി: കർഷകരുടെ പാർലമെന്‍റ് ധർണ്ണയുടെ സമരവേദി മാറ്റിയേക്കും. സമര വേദി ജന്തർമന്തറിലേക്ക് മാറ്റാനാണ് സാധ്യത. ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച കോർ കമ്മറ്റി യോഗം ചേരുകയാണ്. ദില്ലി പൊലീസ് കമ്മീഷണറുമായി ഇന്ന് നടന്ന ചർച്ചക്ക് ശേഷമാണ് യോഗം. അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽ നിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പൊലീസിന്‍റെ ആവശ്യം.
പാർലമെന്റിന് മുന്നിലേക്ക് സമരം മാറ്റാന്‍ കര്‍ഷകര്‍ തയ്യാറെടുത്തതിന് പിന്നാലെ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചിരുന്നു. പ്രതിഷേധത്തിന്റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്ക്ക് എത്തണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമർ രംഗത്തെത്തിത്. പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെ സഭക്ക് അകത്തും പുറത്തും കർഷക സമരം സർക്കാരിനെതിരെ പ്രതിപക്ഷം വലിയ ആയുധമാക്കാനിരിക്കെയാണ് കൃഷിമന്ത്രി നിലപാട് ആവർത്തിച്ചത്. എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് മാത്രമേ ചർച്ചയ്ക്കൊള്ളൂ എന്ന നിലപാടിലാണ് സംയുക്ത കിസാൻ മോർച്ച.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona