'അജയ് മിശ്രയ്ക്ക് എതിരെ നടപടി എടുക്കണം'; കടുപ്പിച്ച് കര്‍ഷകര്‍, രാജ്യവ്യാപകമായി ഇന്ന് ട്രെയിന്‍ തടയും
പഞ്ചാബിൽ 36 ഇടങ്ങളിൽ ട്രെയിനുകൾ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച . സമരം സമാധാനപരമായിരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
ദില്ലി: ലഖിംപൂർ ഖേരി കൂട്ട കൊലപാതകത്തിൽ (Lakhimpur Kheri) കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയ്ക്കെതിരെ
(Ajay Mishra) നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ ഇന്ന് ട്രെയിനുകൾ തടയും. രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ രാജ്യവ്യാപകമായി ട്രെയിനുകൾ തടയാനാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. പഞ്ചാബിൽ 36 ഇടങ്ങളിൽ ട്രെയിനുകൾ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച. സമരം സമാധാനപരമായിരിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
ലഖിംപൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയ്ക്ക് എതിരെയും കേസ് എടുത്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കർഷകർക്കിടയിലേക്ക് ആശിഷ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ആശിഷ് കുമാർ മിശ്ര ഉൾപ്പടെ 14 പേർക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പടെ ചുമത്തിയാണ് കേസെടുത്തത്. ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പടെ ആകെ ഒന്‍പത് പേരാണ് മരിച്ചത്.
- Read Also : 'ഒരു രൂപപോലും സമ്പാദ്യമായില്ല, ബാങ്ക് അക്കൗണ്ട് എടുത്തത് വാർദ്ധക്യ പെൻഷന് വേണ്ടി'; അച്ഛനെ കുറിച്ച് സൂരജ്