ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറുഖ് അബ്ദുള്ള വീട്ടുതടങ്കലില്‍
സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നടപടി. രണ്ടു വർഷം വരെ വിചാരണയില്ലാതെ തടവിൽ വയ്ക്കാനാകുന്ന നിയമപ്രകാരമാണ് ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നത്.
ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറുഖ് അബ്ദുള്ളയെ പൊതു സുരക്ഷാ നിയമപ്രകാരം വീട്ടുതടവിലാക്കി. സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നടപടി. രണ്ടു വർഷം വരെ വിചാരണയില്ലാതെ തടവിൽ വയ്ക്കാനാകുന്ന നിയമപ്രകാരമാണ് ഫറൂഖ് അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കാന്‍ തീരുമാനമായതെന്നാണ് സൂചന. ബന്ധുക്കളുമായും സുഹൃത്തുക്കളെ കാണുന്നതിനും സംസാരിക്കുന്നതിനും ഫറൂഖ് അബ്ദുള്ളക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ കഴിയുന്നില്ലെന്ന് രാജ്യസഭാ എംപിയും എംഡിഎംകെ സ്ഥാപകനുമായ വൈക്കോയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. നേരത്തെ കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിദേശത്ത് നിന്ന് വ്യാപകമായി പണം എത്തുന്നെന്ന് എജി സുപ്രീംകോടതിയിൽ വിശദമാക്കിയിരുന്നു . ഇന്ത്യയിലെ പാക് ഹൈക്കമ്മീഷൻ വഴിയും തീവ്രവാദ പ്രവർത്തനത്തിന് സഹായം എത്തുന്നുവെന്നും എജി കൂട്ടിച്ചേര്‍ത്തു.