ഛത്തീസ് ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ബജ്രംഗ്ദൾ ആക്രമണത്തിന്റെ നടുക്കെ മാറും മുമ്പാണ് ഒഡിഷയിൽ സമാന സംഭവുണ്ടായത്.
ഒഡിഷ: ആക്രമിച്ചത് 70 അംഗ സംഘമെന്ന് ഒഡിഷയിൽ അതിക്രമത്തിനിരയായ ഫാദർ ലിജോ ജോർജ് നിരപ്പേൽ ഏഷ്യാനെറ്റ് ന്യൂസിനോട്. ഛത്തീസ് ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ബജ്രംഗ്ദൾ ആക്രമണത്തിന്റെ നടുക്കെ മാറും മുമ്പാണ് ഒഡിഷയിൽ സമാന സംഭവുണ്ടായത്. ജലേശ്വറിലെ ഗംഗാധർ ഗ്രാമത്തിൽ പ്രാർത്ഥന ചടങ്ങിന് പോയ വൈദികരും കന്യാസ്ത്രീകളുമുൾപ്പെടെയുള്ള നാലംഗ സംഘമാണ് ആക്രമിക്കപ്പെട്ടത്. ഫാദർ ലിജോ ജോർജ് നിരപ്പേൽ, ഫാദർ വി. ജോജോ, സിസ്റ്റർ മോളി, സിസ്റ്റർ എലേസ എന്നിവരെയാണ് ആക്രമിച്ചത്.
ഇവിടെ അമേരിക്കയാക്കാൻ പോകുവാണോയെന്ന് ചോദിച്ച് വൈദികരെ അടിക്കുകയും ഫോൺ തട്ടിപ്പറിക്കുകയും ചെയ്തെന്ന് ഫാദർ ലിജോ നിരപ്പേൽ വ്യക്തമാക്കി. ‘ഇവിടെ ബിജെപിയാണ് ഭരിക്കുന്നതെന്ന് പറഞ്ഞാണ് അടിച്ചത്. മൊബൈലുകൾ തട്ടിപ്പറിക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ എല്ലാവരെയും അടിച്ചു. ഡ്രൈവറുടെ ചെകിട്ടത്തും അടിച്ചു. ശബ്ദം കേട്ട് ഗ്രാമീണർ ഓടിവന്നു. വർഷങ്ങളായി ക്രൈസ്തവരാണെന്നും ഞങ്ങൾ വിളിച്ചിട്ടാണ് അച്ചൻമാർ ആണ്ടുകുർബാനയ്ക്ക് വന്നെതെന്നും അവർ പറഞ്ഞു. എന്നാൽ അവർ അതൊന്നും കേൾക്കാൻ തയ്യാറായില്ല. കുറച്ച് കഴിഞ്ഞ് പൊലീസ് വന്നു. അവർ പൊലീസിനോടും ഞങ്ങൾക്കെതിരായി പറഞ്ഞു. പൊലീസിന്റെ സഹായത്തോടെയാണ് ഞങ്ങൾ പുറത്തിറങ്ങിയത്.’ നേരിട്ട അതിക്രമത്തെക്കുറിച്ച് ഫാദർ ലിജോ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


