ഗുജറാത്തിലെ തീപിടിത്തത്തില്‍ മരണം 19 ആയി; അന്വേഷണത്തിന് ഉത്തരവ്
18 വയസിന് താഴെയുള്ള 35 വിദ്യാർത്ഥികളാണ് ഈ സമയം ഉണ്ടായിരുന്നത്. തീപിടുത്തം ശ്രദ്ധയിൽ പെട്ട ഉടൻ വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്ന് താഴെക്ക് ചാടിയത് ദുരന്തത്തിന്‍റെ ആക്കം കൂട്ടി
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ഉണ്ടായ വൻ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. സൂറത്തിലെ സർതാന മേഖലയിലെ ബഹുനിലകെട്ടിടത്തിലാണ് വൈകിട്ട് തീപിച്ചത്. കെട്ടിടത്തിന്‍റെ മുകളിലത്തെ രണ്ട് നിലകൾ വിദ്യാർത്ഥികളുടെ പരിശീലന കേന്ദ്രമായിരുന്നു. ഇവിടെക്കാണ് തീ ആളിപടർന്നത്. 18വയസിന് താഴെയുള്ള 35 വിദ്യാർത്ഥികളാണ് ഈ സമയം ഉണ്ടായിരുന്നത്. തീപിടുത്തം ശ്രദ്ധയിൽ പെട്ട ഉടൻ വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്ന് താഴെക്ക് ചാടിയത് ദുരന്തത്തിന്‍റെ ആക്കം കൂട്ടി. പല വിദ്യാർത്ഥികൾക്കും പരിക്ക് പറ്റി.
പിന്നീട് അഗ്നിശമന സേന എത്തി സുരക്ഷിതമായ സജ്ജീകരണങ്ങൾ ഒരുക്കിയതോടെ മറ്റു വിദ്യാർത്ഥികൾ താഴെക്ക് ചാടി രക്ഷപ്പെട്ടു.18 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.വിദ്യാർത്ഥികളെ കെട്ടിടത്തിന് പുറത്തെത്തിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി ഞെട്ടൽ രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് മനസെന്ന് മോദി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയും, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക് ചികിത്സ നൽകാൻ എയിംസിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെയും സൂറത്തിലെ ആശുപത്രികളിൽ നിയോഗിച്ചു.