പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. വെടിവെച്ച അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും തോക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ദില്ലി പൊലീസ് അറിയിച്ചു.

ദില്ലി: ദില്ലിയിൽ ദീപാവലി ആലോഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ നാല് പേർക്ക് പരിക്കേറ്റു. കേശവപുരത്ത് ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. വെടിവെച്ച അരവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും തോക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ദില്ലി പൊലീസ് അറിയിച്ചു.

അതേസമയം, ഗുജറാത്തിലെ വഡോദരയിൽ ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ ചൊല്ലി രണ്ട് സമുദായങ്ങളിലെ അംഗങ്ങൾ ഏറ്റുമുട്ടി. വഡോദരയിലെ പാനിഗേറ്റിൽ ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പടക്കങ്ങൾ പൊട്ടിക്കുന്നതിനെ ചൊല്ലി തുടങ്ങിയ വാക്കു തർക്കം രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നു. പരസ്പരം കല്ലേറ് ഉണ്ടായി. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. വാഹനങ്ങളും കടകളും തല്ലിത്തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് 19 പേരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് അറിയിച്ചു. പെട്രോൾ ബോംബെറിഞ്ഞയാള്‍ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് വഡോദര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ യശ്പാൽ ജഗനിയ പിടിഐയോട് പറഞ്ഞു.

Also Read: പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം, പ്രായപൂർത്തിയാകാത്ത കുട്ടികൾ യുവാവിനെ കുത്തിക്കൊന്നു

സംഘർഷത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ ഒരു ഭാഗത്ത് നിന്നും വിട്ട റോക്കറ്റ് പടക്കം വീണതിനെ തുടർന്ന് പ്രദേശത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിന് തീപിടിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. “തുടര്‍ന്ന് പടക്കം പൊട്ടിക്കുന്നതും, റോക്കറ്റ് പടക്കങ്ങള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെ തുടർന്ന് രണ്ട് സമുദായങ്ങളിൽ നിന്നുള്ള ആളുകൾ പരസ്പരം തര്‍ക്കത്തിലാകുകയും. അത് കല്ലേറിലേക്ക് നീങ്ങുകയും ചെയ്തു” ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ പറഞ്ഞു. നിലവിൽ സംഭവസ്ഥലത്ത് സ്ഥിതി ശാന്തമാണ്. സംഘര്‍ഷം ഉണ്ടാക്കിയ ഇരു സമുദായങ്ങളിലെയും പ്രതികളെ പിടികൂടി വരികയാണെന്ന് പൊലീസ് അറിയിച്ചു.