തമിഴ്നാട്ടില്‍ പടക്കക്കടയില്‍ പൊട്ടിത്തെറി; മരണം അഞ്ചായി, പന്ത്രണ്ട് പേർക്ക് പരിക്ക്
അഗ്നിശമന സേനയും പൊലീസും മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിലെ (tamil nadu) കള്ളക്കുറിച്ചിയിൽ പടക്ക കടയ്ക്ക് (firecracker shop) തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു (dead). പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. ഇവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് കള്ളക്കുറിച്ചി കളക്ടര്‍ അറിയിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് ആശങ്ക. മരിച്ചവരുടെ ബന്ധുക്കൾക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.
കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരപുരം ടൗണിൽ രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കടയില്‍ ജോലി ചെയ്തിരുന്ന നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണപ്പെട്ടത്. പൊള്ളലേറ്റവരെ കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്ക കടയ്ക്ക് സമീപത്തെ ബേക്കറിയിൽ നിന്നും തീ പടർന്നതാണ് അപടക കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബേക്കറിയിൽ സൂക്ഷിച്ചിരുന്ന നാല് ഗാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു.
ദീപാവലി പ്രമാണിച്ച് കടയിൽ വൻ പടക്കശേഖരമാണുണ്ടായിരുന്നത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ശങ്കരാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.