ഇന്ത്യയുടെ നിര്‍ദേശം ഉള്‍പെടുത്തിയില്ല, യുഎന്‍ പ്രമേയത്തിന് വോട്ട് ചെയ്തില്ല,വിശദീകരണവുമായി വിദേശ മന്ത്രാലയം
ഹമാസ് ഭീകരാക്രമണത്തെ കുറിച്ച് പ്രമേയത്തിൽ പരാമർശമില്ലായിരുന്നു.ഭേദഗതി ഉൾപ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു

ദില്ലി: ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തെക്കുറിച്ചുള്ള യുഎന്‍പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്ത്.ഇന്ത്യ നിർദേശിച്ച കാര്യങ്ങൾ പ്രമേയത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.ഹമാസ് ഭീകരാക്രമണത്തെ കുറിച്ച് പ്രമേയത്തിൽ പരാമർശമില്ലായിരുന്നു.അതിനാലാണ് വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നത്.ഭേദഗതികൾ ഉൾപ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.എന്നാൽ അക്കാര്യം രേഖയായില്ലെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യയുടെ നടപടി കാലങ്ങളായുള്ള നിലപാടിൽ നിന്നുള്ള പിൻമാറ്റമെന്ന് സിപിഎം വ്യക്തമാക്കി.ഇന്ത്യയുടെ നിലപാട് അമേരിക്കൻ സമ്രാജ്യത്വത്തിന്‍റെ ഭാഗമായി മാറി .ശക്തമായ ഭാഷയിൽ അപലപിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ഇന്ത്യയുടെ നിലപാടില്‍ ഞെട്ടലും ലജ്ജയുമുണ്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നേടിയ എല്ലാ പുരോഗതികൾക്കും എതിരായ നിലപാടെന്നും അവര്‍ കുറ്റപ്പെടുത്തി.
ഐക്യരാഷ്ട്രസഭയുടെ വോട്ടെടുപ്പിൽ വിട്ടു നിന്ന നടപടിക്കെതിരെ സിപിഎമ്മും സിപിഐയും ചേര്‍ന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കി.ഇന്ത്യയുടെ നടപടി ഞെട്ടിപ്പിക്കുന്നതാണ്.അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴിൽ ഇന്ത്യൻ വിദേശകാര്യ നയം മാറുന്നു.പലസ്തീൻ രാഷ്ട്രത്തിനുള്ള ഇന്ത്യയുടെ ദീർഘകാല പിന്തുണയിൽ നിന്നുള്ള പിൻമാറ്റമാണിതെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു