ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപിമാർ രാഷ്ട്രപതിയെ കാണാൻ ഒരുങ്ങുന്നു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പഞ്ചാബിലെ എഎപി സർക്കാർ തങ്ങൾക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നുവെന്ന് ഇവർ പരാതിപ്പെടും. ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടാനാണ് എംപിമാരുടെ നീക്കം

ദില്ലി: ആം ആദ്മി പാർട്ടിയിൽ (എ എ പി) നിന്ന് രാജിവെച്ച് ബി ജെ പിയിൽ ചേർന്ന രാജ്യസഭാ എം പിമാർ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു. രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള 3 എം പിമാരുടെ സംഘം വരുന്ന ചൊവ്വാഴ്ച രാവിലെയാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബിലെ എ എ പി സർക്കാർ ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും രാഷ്ട്രീയ പകപോക്കലിനായി കള്ളക്കേസുകൾ എടുത്ത് തങ്ങളെ വേട്ടയാടുന്നുവെന്നുമാണ് ഇവരുടെ പ്രധാന പരാതി. പാർട്ടി വിട്ടവർക്കെതിരെ പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് സർക്കാർ സമ്മർദ്ദം ചെലുത്തുകയാണെന്നും ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്നും ഇവർ രാഷ്ട്രപതിയോട് ആവശ്യപ്പെടും. എ എ പി വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ സന്ദീപ് പഥക്കിനെതിരെ ഇന്നലെ പഞ്ചാബിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എം പിമാരുടെ പുതിയ നീക്കം.

കേസെടുത്തതിൽ രൂക്ഷ വിമർശനം

സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളിലായി സന്ദീപ് പഥക്കിനെതിരെ പഞ്ചാബ് പൊലീസ് രണ്ട് എഫ് ഐ ആറാണ് രജിസ്റ്റർ ചെയ്തത്. സന്ദീപ് പഥക് അടക്കം എ എപി യുടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയുടെ ഭാഗമായതിന് പിന്നാലെ ആണ് എ എ പി ഭരിക്കുന്ന പഞ്ചാബിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. സന്ദീപിനെതിരായ കേസ് രാഷ്ട്രീയ വേട്ടയാടൽ എന്ന് വിമർശിച്ച് ബി ജെ പിയും ശിരോമണി അകാലിദളും രംഗത്തെത്തി. പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ എ എ പി സർക്കാർ ശ്രമിക്കുകയാണെന്ന് ബി ജെ പി പഞ്ചാബ് വർക്കിങ് പ്രസിഡൻ്റ് അശ്വിനി ശർമ വിമർശിച്ചു. പഞ്ചാബിൽ ഒരു നിയമവുമില്ല, രാഷ്ട്രീയ വേട്ടയാടലാണ് നിലവിലുള്ളത്. ഭഗവന്ത് മന്നിൻ്റെയും കെജ്രിവാളിൻ്റെയും ഭയം പുറത്തുവന്നിരിക്കുന്നു. എ എ പി വിട്ട് ബി ജെ പിയിൽ ചേർന്നതിന് പിന്നാലെയാണ് സന്ദീപ് പഥക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കെജ്രിവാളും ഭഗവന്ത് മന്നും പോലീസിനെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പഞ്ചാബിനെ പൊലീസ് സ്റ്റേറ്റാക്കി മാറ്റുകയാണെന്നും അശ്വിനി ശർമ കുറ്റപ്പെടുത്തി. പാർട്ടി വിട്ടവരെ എ എ പി തിരഞ്ഞുപിടിച്ച് ലക്ഷ്യംവെക്കുകയാണെന്ന് അകാലിദൾ ജനറൽ സെക്രട്ടറി ബിക്രമം സിങ് മജിതിയ ആരോപിച്ചു. പാർട്ടി മാറിയ ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുന്നത് വേട്ടയാടൽ രാഷ്ട്രീയത്തിലേക്കുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.