കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവാവ് ജയിലില്‍ കഴിയുകയാണെന്നും വിചാരണ ഉടന്‍ അവസാനിക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ബോംബൈ ഹൈക്കോടതി യുവ എന്‍ജിനിയര്‍ക്ക് ജാമ്യം അനുവദിച്ചത്.

നാഗ്പൂര്‍: പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഏജന്‍സിക്കായി ചാര പ്രവര്‍ത്തി ചെയ്തുവെന്ന ആരോപണത്തില്‍ പിടിയിലായ ബ്രഹ്മോസിലെ എന്‍ജിനിയര്‍ക്ക് ജാമ്യം നല്‍കി കോടതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവാവ് ജയിലില്‍ കഴിയുകയാണെന്നും വിചാരണ ഉടന്‍ അവസാനിക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ബോംബൈ ഹൈക്കോടതി യുവ എന്‍ജിനിയര്‍ക്ക് ജാമ്യം അനുവദിച്ചത്. 2018ലാണ് നിഷാന്ത് അഗര്‍വാള്‍ എന്ന യുവ എന്‍ജിനിയര്‍ ചാരവൃത്തിക്ക് അറസ്റ്റിലാവുന്നത്. പ്രഥമ ദൃഷ്ടിയില്‍ യുവാവിന്‍റെ പ്രവര്‍ത്ത് മനപൂര്‍വ്വമാണെന്ന് തെളിയിക്കാനുള്ള തെളിവുകളുടെ അഭാവത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് അനില്‍ കിലോറിന്‍റെ സിംഗിള്‍ ബെഞ്ച് നിഷാന്ത് അഗര്‍വാളിന് ജാമ്യം അൻുവദിച്ചത്.

വിചാരണയില്‍ പുരോഗതിയില്ലെന്നും നാലു വര്‍ഷവും ആറ് മാസവുമായി ജയിലില്‍ കഴിയുകയാണെന്നും കാണിച്ച് കോടതിയെ സമീപിച്ച നിഷാന്തിന്‍റെ അപേക്ഷ മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് അനുവദിക്കുകയായിരുന്നു. വിചാരണ അവസാനിക്കുന്നത് വരെ ആഴ്ചയില്‍ മൂന്ന് പ്രാവശ്യം നാഗ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പ് വയ്ക്കണമെന്നും കോടതി വിശദമാക്കി. 25000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. ബ്രഹ്മോസ് എയ്റോ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നാഗ്പൂരിലെ മിസൈല്‍ സെന്‍ററിലെ ടെക്നിക്കല്‍ റിസര്‍ച്ച് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു നിഷാന്ത്. 2018 ഒക്ടോബറില്‍ മഹാരാഷ്ട്രയുടേയും ഉത്തര്‍ പ്രദേശിലേയും തീവ്രവാദ വിരുദ്ധ സേനയുടേയും മിലിട്ടറി ഇന്‍റലിജന്‍സിന്‍റേയും സംയുക്ത ഓപ്പറേഷനിലാണ് നിഷാന്ത് അറസ്റ്റിലായത്.

നാല് വര്‍ഷത്തെ ജോലി കാലയളവില്‍ നിര്‍ണായകമായ വിവരങ്ങല്‍ പാകിസ്ഥാന്‍ ചാര ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. നിഷാന്തിനെ ഹണി ട്രാപ്പില്‍ കുരുക്കിയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. കേസിലെ സാക്ഷികളായ 11 പേര്‍ ഇനിയും മൊഴി നല്‍കാനുണ്ടെന്നതും യുവാവിന് ജാമ്യം നല്‍കുന്നതിന് കാരണമായി. കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ ആറ് ദൃക്സാക്ഷികളെ മാത്രമാണ് പരിശോധിക്കാനായത്. ഇങ്ങനെ പോയാല്‍ കേസിന്‍റെ വിചാരണ ഉടന്‍ അവസാനിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.