മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു
ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായിരുന്ന ഓസ്കാർ ഫെർണാണ്ടസ് രാജീവ് ഗാന്ധിയുടെ പാർലമെൻററി സെക്രട്ടറിയായിരുന്നു.
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു. 1941 ല്‍ ഉഡുപ്പിയിലാണ് ജനനം.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഓസ്കാര്‍ ഫെര്‍ണാണ്ടസ് 1980 ല്‍ ലോക്സഭയിലേക്ക് ആദ്യമായി ഉഡുപ്പിയില്‍ നിന്ന് വിജയിച്ചെത്തി. പതിനെട്ട് വര്‍ഷക്കാലം ഉഡുപ്പിയില്‍ നിന്നുള്ള എംപിയായിരുന്നു. ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായിരുന്ന ഓസ്കാർ ഫെർണാണ്ടസ് രാജീവ് ഗാന്ധിയുടെ പാർലമെൻററി സെക്രട്ടറിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.