യുപിയില്‍ മുന്‍മന്ത്രി വീടിനുള്ളില്‍ മരിച്ച നിലയില്‍; കാറും മൊബൈല്‍ ഫോണും കാണാനില്ല, ദുരൂഹത
ടവൽ കൊണ്ട് കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ലഖ്നൗ: ഉത്തർപ്രദേശില്‍ മുൻ മന്ത്രിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിജെപി നേതാവായ ആത്മാറാം തോമറിനെയാണ് യുപിയിലെ ബാഗ്പതിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ടവൽ കൊണ്ട് കഴുത്തിൽ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. തോമറിന്‍റെ മൊബൈല്‍ ഫോണും വീട്ടിലുണ്ടായിരുന്ന കാറും കാണാനില്ലെന്നും ഐഎഎൻഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണ് മരണ വിവരം പുറത്തറിയുന്നത്. ആത്മാറാം തോമറിന്‍റെ സഹോദരന്‍ രാവിലെ വീട്ടിലെത്തി വിളിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഡോഗ് സ്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. സഹോദരന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona