മയക്കുമരുന്ന് കേസിൽ ആര്യൻഖാനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചൻ്റും മുൻമുൻ ധമേച്ചയും ജാമ്യത്തിലിറങ്ങി
കേസിൽ എൻസിബിയുടെ സാക്ഷികളിലെരാളായ ആദിൽ ഉസ്മാനി എന്നയാൾ ഒരു വർഷത്തിനിടെ വേറെ അഞ്ച് കേസുകളിലും എൻസിബി സാക്ഷിയാക്കിയിട്ടുണ്ടെന്ന വാർത്ത ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ (Drug case) ആര്യൻ ഖാനൊപ്പം (Aryankhan) ജാമ്യം കിട്ടിയ സുഹൃത്തുക്കളായ അർബാസ് മർച്ചന്‍റും മുൻമുൻ ധമേച്ചയും ജയിൽ മോചിതരായി. നടപടി ക്രമങ്ങൾ തീരുന്നതിലെ കാലതാമസമാണ് ഇവരുടെ ജയിൽ മോചനവും വൈകിച്ചത്. അർബാസ് ആർതർ റോഡ് ജയിലിലും മുൻമുൻ ധമേച്ച ബൈക്കുള വനിതാ ജയിലിലും ആയിരുന്നു. മലയാളിയായ ശ്രേയസ് നായർ അടക്കം കേസിൽ അറസ്റ്റിലായ ഇരുപത് പേരിൽ പന്ത്രണ്ട് പേർക്കും ഇതിനോടകം ജാമ്യം കിട്ടിയിട്ടുണ്ട്.
കേസിൽ എൻസിബിയുടെ സാക്ഷികളിലെരാളായ ആദിൽ ഉസ്മാനി എന്നയാൾ ഒരു വർഷത്തിനിടെ വേറെ അഞ്ച് കേസുകളിലും എൻസിബി സാക്ഷിയാക്കിയിട്ടുണ്ടെന്ന വാർത്ത ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. അതേസമയം ജാതി സർട്ടിഫിക്കറ്റിൽ തിരിമറി നടത്തി സംവരണ ആനുകൂല്യങ്ങൾ നേടിയെന്ന ആരോപണത്തിൽ സമീർ വാംഗഡെയ്ക്കെതിരെ പരാതി കിട്ടിയാൽ അന്വേഷിക്കുമന്ന് മഹാരാഷ്ട്രാ സാമൂഹ്യനിതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെ പറഞ്ഞു. വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി രാംദാസ് അത്താവലെയെ സമീർ വാംഗഡെയുടെ കുടുംബം ഇന്ന് കണ്ടു. സമീറിനെതിര ആരോപണങ്ങൾ തുടരുന്ന എൻസിപി മന്ത്രി നവാബ് മാലിക്കിനെതിരെ അത്താവലെ രൂക്ഷ വിമർശനം നടത്തി. ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത എൻസിബി ഓഫീസറും അന്വേഷണ ഉദ്യോഗസ്ഥനുമാണ് സമീർ വാംഗഡെ.