1855 മുതല്‍ 2019 വരെ: 'അയോധ്യ' നീണ്ട കാലത്തെ തര്‍ക്കചരിത്രവും വിധിയും
1855 ല്‍ മഹന്ത് രഘുബർദാസ് ബാബ്റി മസ്ജിദിന് പുറത്ത് ചെറിയ ഒരു കൂടാരം നിര്‍മിക്കാൻ ഫാസിയബാദ് കോടതിയില്‍ ഹർജി നല്‍കുന്നതോടെ അത് തുടങ്ങുന്നു.
![From Controversy to Demolition Construction and Inauguration Unveiling the History of Shri Ram temple Ayodhya From Controversy to Demolition Construction and Inauguration Unveiling the History of Shri Ram temple Ayodhya](https://static-ai.asianetnews.com/images/01hmncgn26fz2q3jm24asnr0yb/ayodhya_363x203xt.jpg)
അയോധ്യയിലെ രാമക്ഷേത്രത്തിൽ നാളെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കാനിരിക്കുകയാണ്. നീണ്ട കാലത്തെ തര്‍ക്കവും തുര്‍ന്നുള്ള സുപ്രീംകോടതി വിധിയും അടക്കം വലിയ ചരിത്രമാണ് അയോധ്യക്ക് പറയാനുള്ളത്. 1855 മുതല്‍ 2019 വരെ നീളുന്ന നീണ്ടകാലത്തെ തർക്ക ചരിത്രമാണ് അയോധ്യയിലേത്. രേഖപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം 1855 ല്‍ മഹന്ത് രഘുബർദാസ് ബാബ്റി മസ്ജിദിന് പുറത്ത് ചെറിയ ഒരു കൂടാരം നിര്‍മിക്കാൻ ഫാസിയബാദ് കോടതിയില്‍ ഹർജി നല്‍കുന്നതോടെ അത് തുടങ്ങുന്നു. ആയിരത്തി എണ്ണൂറുകളില്‍ തുടങ്ങിയ തർക്കം, 2019ല്‍ സുപ്രീം കോടതി വിധിയോടെയാണ് നിയമപരമായി തീർപ്പാകുന്നത്.
ചരിത്ര വഴിയിലൂടെ...
1949-ല്‍ രാംലല്ല വിഗ്രഹം മസ്ജിദിൻറെ പ്രധാന മിനാരത്തിന് താഴെ സ്ഥാപിച്ചു.
1950 ല്‍ ഗോപാല്‍ സിംല്ല വിശാരദ് ഫാസിയബാദ് ജില്ലാ കോടതിയില്‍ അരാധന സ്വാതന്ത്രത്തിനായി ഹർജി നല്‍കുന്നു.
1959ല്‍ നിർമോഹി അഖാഡ കൈവശവാകാശത്തിനായി കോടതിയെ സമീപിക്കുന്നു.
1961 ല്‍ യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോർഡും കൈവശാവകാശത്തിനായി കോടതിയെ സമീപിച്ചു.
1986 ഫെബ്രുവരി ഒന്നിനാണ് നിര്‍ണായകമായ സംഭവം നടന്ന ദിവസം. പ്രാദേശിക കോടതി ഹിന്ദു വിശ്വാസികള്‍ക്കായി സ്ഥലം തുറന്ന് നല്‍കണമന്ന് ഉത്തരവിടുന്നു. രാജീവ് ഗാന്ധിയായിരുന്നു ആ കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി.
1989 ഓഗസ്റ്റ് 14 ന് അലഹബാദ് ഹൈക്കോടതി തല്‍സ്ഥിതി തുടരണമെന്ന് തർക്കം രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ദേശിച്ചു.
1990 ല്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി രാമക്ഷേത്രം മുന്‍നിര്‍ത്തി വലിയ മുന്നേറ്റത്തിന് തുടക്കമിടുന്നു. ഗുജറാത്തിലെ സോമനാഥില്‍ നിന്ന് സെപ്റ്റംബർ 25ന് ആയിരുന്നു എല്‍ കെ അദ്വാനിയുടെ രഥയാത്ര തുടങ്ങിയത്.
1992 ഡിസംബർ 6 ന് കർസേവകർ ബാബ്റി മസ്ജിദ് തകർത്തു. പിന്നീട് നീണ്ട കാലത്തേക്ക് ഇന്ത്യൻ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവ ചർച്ചയായി മാറുകയായിരുന്നു രാമക്ഷേത്രം.
2002 ഏപ്രിലില്‍ തർക്കഭൂമിയുടെ കൈവശാവകാശം ആർക്കാണെന്നതില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി.
2003-ല്‍ സുപ്രീംകോടതി സ്ഥലത്ത് ഒരു രീതിയിലുമുള്ള മതാനുഷ്ഠാനങ്ങളും പാടില്ലെന്ന് ഉത്തരവിട്ടു. സാമുദായിക സൗഹാർദ്ദം നിലനിർത്താൻ ഇടക്കാല ഉത്തരവ് സുപ്രീംകോടതിയില്‍ നിന്നുണ്ടായി.
2010 സെപ്റ്റംബർ 30 ന് തർക്കസ്ഥലം രാം ലല്ലക്കും നിർമോഹി അഖാഡക്കും സുന്നി വഖഫ് ബോർഡിനുമായി വിഭജിച്ച് ഉത്തരവിട്ടു.
2011 ല്‍ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. നവംബർ 20 ന് യുപി ഷിയ സെൻട്രല്‍ ബോർഡ് അയോധ്യയില്‍ ക്ഷേത്രവും മോസ്ക് ലക്നൗവിലും പണിയാമെന്ന് വ്യക്തമാക്കി.
2018 ഫെബ്രവരിയില്‍ ആണ് സുപ്രീംകോടതി സിവില്‍ അപ്പീലിന്മേല്‍ വാദം തുടങ്ങിയത്.
2019 ജനുവരി 8ന് സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന് കേസ് വിടുന്നു.
2019 നവംബർ 9ന് ആണ് സുപ്രീംകോടതിയുടെ അന്തിമ വിധി ഉണ്ടായത്. തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാനും സുന്നി വഖഫ് ബോർഡിന് അയോധ്യയില്‍ 5 ഏക്കർ സ്ഥലം നല്‍കാനുമായിരുന്നും കോടതി വിധി
2020 ല്‍ കേന്ദ്ര സർക്കാർ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനെ രാമക്ഷേത്രം പണിയാന്‍ നിയോഗിക്കുന്നു. ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തിയത്.
2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന്‍റെ തറക്കല്ലിടലും നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം