രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതിയുടെ കഴിഞ്ഞ യോഗത്തിലും മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ രാഹുലിന്‍റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് ഗ്രൂപ്പ് 23ന്‍റെ പൊതുവികാരം
ദില്ലി: ഗ്രൂപ്പ് 23 (G 23) നേതാക്കളുമായി കോൺഗ്രസ് നേതൃത്വം (Congress Leaders) ചർച്ച തുടരും. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൻ്റെ വിശദാംശങ്ങൾ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി പങ്കുവച്ചിരുന്നു. ഗ്രൂപ്പ് 23 മുൻപോട്ട് വച്ച ആവശ്യങ്ങളിൽ രാഹുൽ ഗാന്ധിയും ചർച്ചക്ക് തയ്യാറായിട്ടുണ്ട്. പോരാട്ടം സോണിയ ഗാന്ധിക്കെതിരല്ലെന്നും നവീകരണത്തിനായി നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ്പ് 23 ൻ്റെ നിലപാട്.
ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് ധാരണയുള്ള വ്യക്തിയെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കണമെന്ന് ജി 23 നേതാക്കൾ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഹിന്ദി അറിയാവുന്നവരെ ആ സ്ഥാനത്തിരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഗ്രൂപ്പ് 23 കലാപക്കൊടി ഉയര്‍ത്തുന്നതിനിടെ ഗുലാം നബി ആസാദ് ഇന്നലെ സോണിയ ഗാന്ധിയെ (Sonia Gandhi) കണ്ടിരുന്നു. സോണിയയുടെ നേതൃത്വത്തെ ചോദ്യം ചെയ്യില്ലെന്ന് ഗുലാം നബി (Ghulam Nabi Azad) വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കെതിരെ പടയൊരുക്കം ശക്തമാകുമ്പോഴാണ് എതിരാളിയാരെന്ന കാര്യത്തില്‍ ഗുലാം നബി വ്യക്തത വരുത്തിയിരിക്കുന്നത്.
പത്ത് ജന്‍പഥില്‍ ഒന്നരമണിക്കൂര്‍ നേരം നീണ്ട കൂടിക്കാഴ്ചയാണ് ഗുലാം നബി ആസാദും സോണിയയുമായി നടന്നത്. പ്രവര്‍ത്തക സമിതിക്ക് ശേഷം രണ്ട് തവണ ചേര്‍ന്ന ഗ്രൂപ്പ് 23 യോഗത്തിന്‍റെ പൊതു വികാരം ഗുലാം നബി സോണിയയെ ധരിപ്പിച്ചു. കൂട്ടായ ചര്‍ച്ചകളിലൂടേയും കൂടിയാലോചനയിലൂടെയും മാത്രമേ മുന്‍പോട്ട് പോകാനാകൂ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സഖ്യങ്ങള്‍ രൂപപ്പെടുത്തണം. സോണിയ ഗാന്ധിയുടെ നേതൃത്വത്തെ ആരും ചോദ്യം ചെയ്യുന്നില്ലെന്നും സംഘടന തെരഞ്ഞെടുപ്പിൽ വിശ്വാസമുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം ആസാദ് വ്യക്തമാക്കി.
രാഹുലിനെതിരെ വിമർശനം ശക്തമാക്കി ഗ്രൂപ്പ് 23: ഗാന്ധി കുടുംബം സമ്മർദ്ദത്തിൽ?
രണ്ടും കല്‍പിച്ചുള്ള ഗ്രൂപ്പ് 23ന്‍റെ നീക്കം പത്ത് ജന്‍പഥിനെ അക്ഷരാക്ഷര്‍ത്ഥത്തില്‍ സമ്മര്‍ദ്ദിലാക്കിയിട്ടുണ്ട്. കൂടുതല്‍ നേതാക്കളുമായി സംസാരിക്കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്നദ്ധരാണ്. അധ്യക്ഷ സ്ഥാനത്ത് ഇല്ലാതിരുന്നിട്ടും പാര്‍ട്ടിയിലെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി നിയന്ത്രിക്കുന്നതിലെ എതിര്‍പ്പാണ് മനീഷ് തിവാരിയും പരസ്യമാക്കിയത്. സംഘടന ജനറല്‍ സെക്രട്ടറിയായി ഉത്തരേന്ത്യന്‍ രാഷ്ട്രീയവും ഹിന്ദിയും അറിയാവുന്ന പരിചയ സമ്പത്തുള്ളയാളെ കൊണ്ടുവരണമെന്ന് ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടിട്ടുണ്ട്.
പഴയ രീതിയില്‍ ഇനി മുന്‍പോട്ട് പോകാനാവില്ലെന്നാണ് ഗ്രൂപ്പ് 23ന്‍റെ നിലപാട്. യുദ്ധം സോണിയ ഗാന്ധിക്കെതിരയല്ലെന്ന് വ്യക്തമാക്കുമ്പോള്‍ ഉന്നം രാഹുല്‍ ഗാന്ധി തന്നെയാണ്. സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തന്നെയാണ് വിശ്വസ്തരുടെ നീക്കം. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തക സമിതിയുടെ കഴിഞ്ഞ യോഗത്തിലും മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ രാഹുലിന്‍റെ നേതൃത്വം അംഗീകരിക്കാനാവില്ലെന്നാണ് ഗ്രൂപ്പ് 23ന്‍റെ പൊതുവികാരം
ഹിന്ദി അറിയാവുന്നവരെ ജനറൽ സെക്രട്ടറിയാക്കണം, കലാപക്കൊടി ഉയർത്തി ഗ്രൂപ്പ് 23; ഗുലാം നബി ആസാദ് സോണിയയെ കണ്ടു
