മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 1995ലാണ് ഇന്ത്യൻ സർക്കാർ ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്.
ദില്ലി 2021ലെ മഹാത്മാ ഗാന്ധി പുരസ്കാരത്തിന് ഗീതാ പ്രസിനെ തെരഞ്ഞെടുത്തതിൽ വിവാദം പുകയുന്നു. പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാരം പ്രഖ്യാപിക്കുക. ജൂറിയുടെ തീരുമാനത്തെ "അപഹാസ്യം" എന്നാണ് കോൺഗ്രസ് എംപി വിശേഷിപ്പിച്ചത്. ഹിന്ദുത്വ നേതാവായ വി ഡി സവർക്കറിനും മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയ്ക്കും അവാർഡ് നൽകുന്നതിന് തുല്യമാണ് ഗീതീ പ്രസിന് പുരസ്കാരം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തകനായ അക്ഷയ മുകുൾ രചിച്ച ഗീതാ പ്രസിന്റെ ചരിത്രം പറയുന്ന പുസ്തകത്തെയും അദ്ദേഹം പരാമർശിച്ചു.
മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 1995ലാണ് ഇന്ത്യൻ സർക്കാർ ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത്. ഒരുകോടി രൂപയാണ് സമ്മാനത്തുക. ഗീതാ പ്രസ് ഈ വർഷമാണ് ശതാബ്ദി ആഘോഷിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരിൽ ഒരാളായ ഗീതാ പ്രസ്കഴിഞ്ഞ 100 വർഷമായി സ്തുത്യർഹമായ സേവനം നടത്തിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഗൊരഖ്പുരാണ് ഗീതാ പ്രസിന്റെ ആസ്ഥാനം. 16.21 കോടി ഭഗവദ്ഗീത ഉൾപ്പെടെ 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച 1923-ൽ സ്ഥാപിതമായ ഗീതാ പ്രസ് ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരിൽ ഒന്നാണെന്നാണ് അവകാശവാദം.
അതേസമയം, കോൺഗ്രസിന്റെ നിലപാടിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ഹൈന്ദവ സംസ്കാരത്തെ അധിക്ഷേപിക്കുന്ന മാനസികാവസ്ഥയാണ് കോൺഗ്രസിനെന്ന് അസം മുഖ്യമന്ത്രി ഹിമന്തബിസ്വ ശർമ പറഞ്ഞു. ഇന്ത്യയുടെ സംസ്കാരിക മുന്നേറ്റത്തെ എതിർക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. കർണാടക ജയത്തോടെ ഇന്ത്യൻ സംസ്കാരത്തെയും മൂല്യങ്ങളെയും എതിർക്കുന്ന സംഘടനയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാര തുകയായ ഒരുകോടി രൂപ സ്വീകരിക്കില്ലെന്ന് ഗീതാ പ്രസ് അധികൃതർ അറിയിച്ചു.
Read More... തോക്കിൻമുനയിൽ ദമ്പതികൾ എട്ടുകോടി കവർന്നു, ജ്യൂസിനോടുള്ള ആർത്തി വിനയായി, ഒടുവിൽ പൊലീസ് വലയിൽ കൃത്യമായി വീണു
