കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് ഭീഷണി, യുപിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ജീവനൊടുക്കി
പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം; ഒരാൾ അറസ്റ്റിൽ, മൂന്നു പേർ ഒളിവിൽ
ലഖ്‍നൗ: ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ കുടുംബം ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഇതിനു പിന്നാലെ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ല എന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതികൾക്കൊപ്പം നിന്ന പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചത് പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കി എന്ന് ബന്ധുക്കൾ ആരോപിച്ചു
പെൺകുട്ടി ജീവനൊടുക്കിയതിന് പിന്നാലെ, സംബൽ ജില്ലയിലെ കുഡ്‍ഫത്തേഗഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന സം ഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. വിരേഷ് എന്നയാളെയാണ് അറസ്റ്റിലായത്. ജിനേഷ്, സുവേന്ദ്ര, ബിപിൻ എന്നീ മൂന്ന് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി ചക്രേഷ് മിശ്ര പറഞ്ഞു. കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് കാണിച്ച് ഓഗസ്റ്റ് 15ന് ആണ് പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചത്. എന്നാൽ ഇതിന് പിന്നാലെ പ്രതികളുടെ കുടുംബം കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള സമ്മർദ്ദം ശക്തമാക്കിയിരുന്നു.