സൂറത്ത് ജില്ലയിലെ സച്ചിൻ ജിഐഡിസി പ്രദേശത്താണ് അപകടമുണ്ടായത്. എങ്ങനെയാണ് വാതകചോർച്ചയുണ്ടായതെന്നതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മുംബൈ: ഗുജറാത്തിലെ സൂറത്തിൽ ഒരു കമ്പനിയിൽ ഉണ്ടായ വാതകചോർച്ചയിൽ ആറ് മരണം. ഇരുപത് പേർ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കമ്പനിയിൽ നിർത്തിയിട്ടിരുന്ന ടാങ്കറിൽ നിന്ന് വാതകം ചോരുകയായിരുന്നു.
സൂറത്ത് ജില്ലയിലെ സച്ചിൻ ജിഐഡിസി പ്രദേശത്താണ് അപകടമുണ്ടായത്. സൂറത്തിലെ വ്യാവസായിക മേഖലയിൽ പുലർച്ചെ നാലരയോടെയാണ് സംഭവം. ടാങ്കറിൽ എത്തിച്ച രാസമാലിന്യങ്ങൾ ഓടയിൽ തള്ളുന്നതിനിടെ വിഷവാതകം ഉണ്ടായെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നേരത്തെയും ഇവിടെ രാസമാലിന്യങ്ങാൾ തള്ളിയിരുന്നു. അതിനാൽ രാസപ്രവർത്തനമുണ്ടായിരിക്കാം എന്നാണ് കരുതുന്നത്.
തൊട്ടടുത്ത തുണിമില്ലിലെ ജീവനക്കാരാണ് മരിച്ചത്. ചിലർ ജോലിയിലും മറ്റു ചിലർ ഉറക്കത്തിലുമായിരുന്നു. സംഭവമുണ്ടായതിന് പിന്നാലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് ടാങ്കറിന്‍റെ വാൽവ് അടച്ചത്. ആരോഗ്യനില മോശമായവരെ സൂറത്തിലെ സിവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രാസമാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതടക്കം സംഭവത്തെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തും.
