Asianet News MalayalamAsianet News Malayalam

വാസിൽകീവിലെ എണ്ണ സംഭരണ ശാലയിലും ഖാർക്കിവിൽ വാതക പൈപ്പ് ലൈനിലും ആക്രമണം;വൻ തീപിടുത്തം

കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പെടെയുള്ള 23 ആണ് മരിച്ചത്. യുക്രൈൻ പൗരന്മാരായ അഞ്ചുപേരും യുക്രൈൻ പട്ടാളക്കാരായി‌രുന്ന 16പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്
 

gas pipe line burns
Author
Ukraine, First Published Feb 27, 2022, 6:24 AM IST

യുക്രൈൻ: യുക്രൈന് (Ukraine) നേരെയുള്ള യുദ്ധം കടുപ്പിക്കുകയാണ് റഷ്യ. വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ (russia)മിസൈൽ ആക്രമണം നടത്തി. തീ പടരുകയാണ് ഇവിടെ. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്.ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ

കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പെടെയുള്ള 23 ആണ് മരിച്ചത്. യുക്രൈൻ പൗരന്മാരായ അഞ്ചുപേരും യുക്രൈൻ പട്ടാളക്കാരായി‌രുന്ന 16പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്

ഇതിനിടെ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി (Volodymyr Zelensky)ആവശ്യപ്പെട്ടു. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലൻസ്കിയുടെ ആവശ്യം.റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ യു.എൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി (Volodymyr Zelensky)പറഞ്ഞു. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ (War) ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലെൻസ്കി പറഞ്ഞു. 

ഇതിനിടെ യുക്രൈന് സഹായവുമായി കൂടുതൽ രാജ്യങ്ങൾ രം​ഗത്തെത്തി. ബെൽജിയം യുക്രൈൻ സൈന്യത്തിന് 2,000 മെഷീൻ ഗണ്ണുകളും 3,800 ടൺ ഇന്ധനവും നൽകും. യുക്രൈനിന് ആയുധങ്ങൾ വിതരണം ചെയ്യാമെന്ന് ജർമ്മനിയും അറിയിച്ചിട്ടുണ്ട്. ജർമ്മനിയിൽ ഉൽപ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡ് ലോഞ്ചറുകൾ യുക്രൈനിന് അയക്കാൻ രാജ്യം നെതർലാൻഡിന് അനുമതി നൽകി.

'എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല'; അമേരിക്കൻ സഹായം നിരസിച്ച് യുക്രൈൻ പ്രസിഡന്റ്

 കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാ​ഗ്ദാനം യുക്രൈൻ (Ukraine)  പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി(Volodymyr Zelensky) നിരസിച്ചു. 'എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല' എന്ന് സെലെൻസ്കി പ്രതികരിച്ചതായി അമേരിക്കൻ‌ മാധ്യമമായ സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു. 

ബ്രിട്ടനിലെ യുക്രൈൻ എംബസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമ റിപ്പോർട്ട്. 'യുദ്ധം ഇവിടെയാണ്, എനിക്ക് ആയുധങ്ങളാണ് വേണ്ടത്, ഒളിച്ചോടേണ്ട' എന്ന് സെലൻസ്കി പറഞ്ഞതായി യുക്രൈൻ എംബസി ട്വീറ്റ് ചെയ്യുകയായിരുന്നു. യുക്രൈൻ ജനത തങ്ങളുടെ പ്രസിഡന്റിനെ ഓർത്ത് അഭിമാനിക്കുന്നു എന്നും എംബസി ട്വീറ്റ് ചെയ്തു.

അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്കി നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. യുക്രൈന്‍ ജനതയ്ക്ക് എന്ന പേരിലാണ് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു. 

റഷ്യ രൂക്ഷമായ ആക്രമണമാണ് യുക്രൈനില്‍ നടത്തുന്നത്. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ. യുക്രൈന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു. 

അധിനിവേശത്തിന്‍റെ നാലാംദിനത്തിലും കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് യുക്രൈനുമേൽ സമ്മർദ്ദമേറ്റുകയാണ് റഷ്യ. ഖാർകീവിലെ അംഗണവാടിയിലടക്കം യുക്രൈൻ മിസൈൽ വീണു. അതിനിടെ യുദ്ധത്തിനെതിരായ പ്രതിഷേധത്തെ പൗരന്മാരെ അറസ്റ്റ് ചെയ്ത് അടിച്ചമർത്തുകയാണ് റഷ്യ

കീവ് പിടിച്ചെടുക്കാൻ അവസാന തന്ത്രവും പയറ്റുകയാണ് റഷ്യ വീടുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും എതിരായ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. ജനം ബങ്കറുകളിലും മെട്രോ സബ്‍വേകളിലും അഭയം തേടുന്നതിനാൽ ആൾ അപായം കുറവണ് എന്നതാണ് ചെറിയൊരു ആശ്വാസം. ഖാർകീവിൽ അങ്കണവാടിയുടെ മുറ്റത്ത് വീണത് പൊട്ടാത്ത മിസൈൽ ആണ്. 

നാട്ടുകാരിൽ നിന്ന് ആയുധങ്ങൾ തിരികെ വാങ്ങണണമെന്ന് യുക്രൈനോട് ആവശ്യപ്പെട്ട റഷ്യ അല്ലെങ്കിൽ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുക്കുന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളിലും ലക്ഷ്യമിട്ട് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിയെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയാണ് റഷ്യൻ ലക്ഷ്യം. അതിനിടയിൽ സ്വന്തം രാജ്യത്തെ പ്രതിഷേധങ്ങളെ അറസ്റ്റിലൂടെ നേരിടുകയാണ് റഷ്യ. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ 3,052പേർ അറസ്റ്റിലായി. 34 നഗരങ്ങളിലായി ഇന്നലെ മാത്രം അറസ്റ്റിലായത് 467 പേർ ആണ്.
 

Follow Us:
Download App:
  • android
  • ios