ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിലാണ് പാസ്റ്റർ സന്തോഷ് ജോൺ, ഭാര്യ ജിജി എന്നിവരെ അറസ്റ്റ് ചെയ്തത്. ദമ്പതികൾ ആളുകളെ പണം നൽകി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകൻ പൊലീസിൽ പരാതി നൽകുകായിരുന്നു.

ലഖ്നൗ: യുപിയിൽ മതപരിവർത്തനത്തിന് പിടിയിലായ മലയാളി പാസ്റ്റര്‍ക്കും ഭാര്യക്കും എതിരെ തെളിവുകളുണ്ടെന്ന് ഗാസിയാബാദ് ഡിസിപി ദീക്ഷാ ശർമ്മ. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകൾ ലഭിച്ചെന്ന് ഗാസിയാബാദ് ഡിസിപി ദീക്ഷാ ശർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിലാണ് പാസ്റ്റർ സന്തോഷ് ജോൺ, ഭാര്യ ജിജി എന്നിവരെ അറസ്റ്റ് ചെയ്തത്. ദമ്പതികൾ ആളുകളെ പണം നൽകി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകൻ പൊലീസിൽ പരാതി നൽകുകായിരുന്നു.

ക്രിസ്തുമതം സ്വീകരിച്ചാൽ 2 ലക്ഷം രൂപയും പണവും നൽകാമെന്ന വാഗ്ദാനം നൽകിയെന്നാണ് പരാതി. എന്നാൽ സന്തോഷും ഭാര്യയും പ്രസംഗങ്ങൾ നടത്തുമെങ്കിലും ആരെയും മതപരിവർത്തനത്തനത്തിന് നിർബന്ധിക്കാറില്ലെന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കുന്നത്. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണമുണ്ട്. ഇതിനിടെ അറസ്റ്റിനെതിരെ ശശി തരൂർ എം പി രംഗത്ത് എത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാണക്കേടെന്ന് ട്വീറ്റ് ചെയ്തു. 2021ൽ യുപി സർക്കാർ നടപ്പാക്കിയ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം പ്രകാരമാണ് പൊലീസ് നടപടി. ഈ നിയമം ഉപയോഗിച്ചുള്ള അറസ്റ്റുകൾ വലിയ വിവാദമായിരുന്നു. ആരോപണങ്ങളുടെ പേരിൽ ഇത്തരം അറസ്റ്റ് രാജ്യത്തിന് നാണക്കേടാണെന്ന് ശശി തരൂർ എംപി പ്രതികരിച്ചു.