ബിരുദ പഠനത്തിനായി ഇഷ്ടവിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് അച്ഛനെതിരെ പരാതിയുമായി മകള്‍. ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്നും  പരാതിയില്‍ പറയുന്നു.

ചെന്നൈ: ബിരുദ പഠനത്തിനായി ഇഷ്ടവിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് അച്ഛനെതിരെ പരാതിയുമായി മകള്‍. ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്നും പരാതിയില്‍ പറയുന്നു. നിയമം അല്ലെങ്കില്‍ ജേണലിസം പഠിക്കാനായിരുന്നു പെണ്‍കുട്ടിയുടെ താല്‍പ്പര്യം. എന്നാല്‍ ബിഎസ്‍സി കെമിസ്ട്രി പഠിക്കാനാണ് അച്ഛന്‍ നിര്‍ദേശിച്ചത്. തന്‍റെ ഇഷ്ടം അച്ഛനെ അറിയിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നതായി പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന്റെ സര്‍ട്ടിഫിക്കറുമായി അച്ഛന്‍ വീട് വിട്ടിറങ്ങുകയും ചെയ്തു.

സര്‍ട്ടിഫിക്കറ്റില്ലാതെ തുടര്‍പഠനത്തിന് അപേക്ഷ നല്‍കാന്‍ കഴിയാത്തതിനാലാണ് പെണ‍്കുട്ടി ചൈല്‍ഡ് ലൈന്‍ നമ്പറായ 1098ലേക്ക് വിളിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നിര്‍ദേശ പ്രകാരം പൊലീസ് ഇടപെടുകയായിരുന്നു.

പത്താം തരത്തില്‍ സ്കൂളില്‍ ഒന്നാമതായി വിജയിച്ച പെണ്‍കുട്ടിക്ക് പ്ലസ്ടുവിന് 65 ശതമാനം മാര്‍ക്ക് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ഇതിന് കാരണം അച്ഛനും അമ്മയും തമ്മിലുള്ള വഴക്കും കുടുംബ പ്രശ്നങ്ങളുമാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. തന്‍റെ ഇഷ്ടപ്രകാരം പഠിക്കാന്‍ അനുവദിച്ചില്ലെന്നു പെണ്‍കുട്ടി പരാതി പറയുന്നു.

അമ്മയ്ക്ക് വിദ്യാഭ്യാസ പരമായ കാര്യങ്ങള്‍ അറിയില്ല. കൂടെയുള്ളവരെല്ലാം പഠനത്തിനുള്ള അപേക്ഷകള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ തനിക്ക് കഴിയുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. അതേസമയം സര്‍ട്ടിഫിക്കറ്റുകള‍് നല്‍കാമെന്ന് അച്ഛന്‍ സമ്മതിച്ചായി പൊലീസ് അറിയിച്ചിട്ടുണ്ട്.