ഒരു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നല്‍കിയാല്‍ ഭക്ഷണം ഫ്രീ; ഇതാണ് കാര്യം
ഒരു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നല്‍കുന്നവര്‍ക്ക് ഫ്രീ ഭക്ഷണം എന്നതാണ് പുതിയ പദ്ധതി.
ഛത്തീസ്‌ഗഢ്: മാലിന്യങ്ങള്‍ പൊതുവിടങ്ങളില്‍ വലിച്ചെറിയുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് ഇന്ന് എല്ലാവരും നേരിടുന്നതാണ്. നഗര പ്രദേശങ്ങളെയാണ് മാലിന്യപ്രശ്നം വലിയ തോതില്‍ ബാധിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്ക്കരണമാണ് കൂടുതല്‍ വെല്ലുവിളിയാകുന്നത്. പല സംസ്ഥാനങ്ങളും മാലിന്യ സംസ്ക്കരണത്തിനായി പല രീതിയിലുളള പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്.
അത്തരത്തില്‍ മാലിന്യ സംസ്ക്കരണത്തിനായി ഒരു നൂതന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് ഛത്തീസ്‌ഗഢ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഒരു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നല്‍കുന്നവര്‍ക്ക് ഫ്രീ ഭക്ഷണം എന്നതാണ് പുതിയ പദ്ധതി. ഗാര്‍ബേജ് കഫേ എന്ന് പേര് നല്‍കിയിരിക്കുന്ന ഭക്ഷണശാലയില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം നല്‍കുന്നവർക്ക് മാത്രം ഭക്ഷണം കഴിക്കാമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ അജയ് തിര്‍ക്കി പറയുന്നു.
'നഗരം വൃത്തിയായി സൂക്ഷിക്കാനും ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാനും പദ്ധതിയിലൂടെ സാധ്യമാകുന്നു. 550,000 രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ വീടില്ലാത്തവര്‍ക്ക് താമസസൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്. സ്വച്ച് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതിയും. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്നും അജയ് തിര്‍ക്കി വിശദീകരിക്കുന്നു.