വ്യാജ സർട്ടിഫിക്കറ്റ്; യുപിയിൽ മുപ്പത്തി മൂന്ന് സർക്കാർ അധ്യാപകരെ സസ്പെന്റ് ചെയ്തു
പ്രൈമറി സ്കൂളുകളിൽ അസിസ്റ്റന്റ് അധ്യാപകരുടെ ജോലി ലഭിക്കുന്നതിന് നിരവധി പേര്‍ വ്യാജ രേഖകൾ ചമച്ചുവെന്ന പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ലഖ്നൗ: വ്യജ രേഖകൾ ചമച്ച് ജോലിയിൽ പ്രവേശിച്ച മുപ്പത്തി മൂന്ന് സർക്കാർ അധ്യാപകരെ സസ്പെന്റ് ചെയ്തു. ഉത്തർപ്രദേശിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകരെയാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പുറത്താക്കിയത്.
പ്രൈമറി സ്കൂളുകളിൽ അസിസ്റ്റന്റ് അധ്യാപകരുടെ ജോലി ലഭിക്കുന്നതിന് നിരവധി പേര്‍ വ്യാജ രേഖകൾ ചമച്ചുവെന്ന പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ സംസ്ഥാനത്ത് ആകെ 4,704 പേർക്കാണ് വ്യാജ ബിഎഡ് ഡിഗ്രിയുടെ അടിസ്ഥാനത്തിൽ ജോലി ലഭിച്ചതെന്ന് കണ്ടെത്തി. ഇതിൽ 59 കേസുകളാണ് മഥുരയിൽ മാത്രം റിപ്പോർട്ട് ചെയ്തത്.
മഥുരയിലെ മുപ്പത്തി മൂന്ന് അധ്യാപകരെയാണ് ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. ബാക്കിയുള്ള കേസുകൾ പരിശോധിക്കാൻ അന്വേഷണം ആരംഭിച്ചതായി ജില്ലയിലെ അടിസ്ഥാന ശിക്ഷ അധികാരി ചന്ദ്ര ശേഖർ അറിയിച്ചു.