'മമതയുടെ പ്രതിഷേധം ഭരണഘടനാ വിരുദ്ധം'; വിമര്‍ശനവുമായി ഗവര്‍ണര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പ്രതിഷേധ റാലികൾ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായി കൂടി മാറുകയാണ്.
കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ റാലികൾ സത്യപ്രതിജ്ഞ ലംഘനമെന്ന് പശ്ചിമബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധന്‍ഗാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പ്രതിഷേധ റാലികൾ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായികൂടി മാറുകയാണ്. ഗവര്‍ണറെ തള്ളി ഹൗറ മൈതാനിയിൽ നിന്ന് ധര്‍മലത വരെ ഇന്നും മമതയുടെ കൂറ്റൻ റാലി നടന്നു. രാജ്യത്തെ സര്‍വ്വനാശത്തിലേക്ക് കൊണ്ടുപോവുകയാണ് പ്രധാനമന്ത്രിയെന്നായിരുന്നു മമതയുടെ ആരോപണം.
ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിര്‍മ്മിക്കപ്പെട്ട ഒരു നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം ഭരണഘടന വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ വാദം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയുംവിളിച്ചുവരുത്തിയ ഗവര്‍ണര്‍ മൂര്‍ഷിദാബാദ്, മാൾഡ മേഖലകളിൽ നടക്കുന്ന സംഘര്‍ഷങ്ങളിൽ ആശക അറിയിച്ചു. ആ മേഖലകളിൽ സന്ദര്‍ശനം നടത്തുമെന്നും പറഞ്ഞു.
മൂര്‍ഷിബാദിലേക്കുള്ള യാത്രക്കിടെ ബിജെപി ജനറല്‍ സെകക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. തന്നെ തടഞ്ഞതിന് പിന്നിൽ മമത ബാനര്‍ജിയെന്ന് കൈലാഷ് വിജയ് വര്‍ഗീയ ആരോപിച്ചു. രാത്രി കൊൽക്കത്തയില്‍ പൗരത്വ ഭേദദഗതി നിയമത്തെ അനുകൂലിച്ച്ബിജെപിയും റാലി നടത്തി. അക്രമങ്ങളെ തുടര്‍ന്ന് മൂര്‍ഷിദാബാദ്, മാൾഡ മേഖലകളിൽ ഇൻര്‍നെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ്. ഇവിടങ്ങളിലേക്കുള്ള ട്രെയിൻ സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.