Asianet News MalayalamAsianet News Malayalam

ലക്ഷ്യത്തിലേക്ക് മടക്കം; വിഐപി സുരക്ഷകളില്‍ ഇനി 'കരിമ്പൂച്ച'കളില്ല

വിഐപി സുരക്ഷാ ചുമതലകളില്‍ നിന്ന് 'ബ്ലാക്ക് ക്യാറ്റ്' അഥവാ എന്‍എസ്ജി കമാന്‍ഡോകളെ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

Govt decides to withdraw NSG from VIP security duties
Author
India, First Published Jan 12, 2020, 9:10 PM IST

ദില്ലി: വിഐപി സുരക്ഷാ ചുമതലകളില്‍ നിന്ന് 'ബ്ലാക്ക് ക്യാറ്റ്' അഥവാ എന്‍എസ്ജി കമാന്‍ഡോകളെ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഭീകരവിരുദ്ധ സേനയാണ് ദേശീയ സുരക്ഷാ ഗാര്‍ഡ് (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്). 

നെഹ്റു-ഗാന്ധി കുടുംബത്തിനുള്ള 28 വര്‍ഷത്തെ എസ്പിജി കാവല്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് പൂര്‍ണമായും ഇത്തരം ഡ്യൂട്ടികളില്‍ നിന്ന് പിന്‍വലിച്ച് യഥാര്‍ത്ഥ ലക്ഷ്യത്തിനായി വിന്യസിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോദി സര്‍ക്കാര‍് രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷമുള്ള അവലോകനത്തിന് ശേഷം 1300 കമാന്‍ഡോകളെ ഇത്തരത്തില്‍ വിഐപി സെക്യൂരിറ്റി ജോലിയില്‍ നിന്ന് സ്വതന്ത്രമാക്കിയിരുന്നു. നിരന്തരമുള്ള ഭീകരാക്രമണങ്ങലും ഭീകരസംഘടനകളില്‍ നിന്നുള്ള ഭീഷണിയും കണക്കിലെടുത്താണ് സര്‍ക്കാര്‍ നീക്കമെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതി സുരക്ഷ ആവശ്യമായ ഇസഡ് പ്ലസ് കാറ്റഗറി ആളുകള്‍ക്കാണ് എന്‍എസ്ജി സുരക്ഷ ഒരുക്കിയിരുന്നത്.  നിലവില്‍ 13 പേര്‍ക്കാണ്  രണ്ട് ഡസന്‍ കമാന്‍ഡോകള്‍ വീതമുള്ള എന്‍എസ്ജി സുരക്ഷയുള്ളത്.  പുതിയ തീരുമാനത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ളവരുടെ സുരക്ഷ അര്‍ധസൈനിക സേനയിലേക്ക് വരും. നേരത്തെ സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയവരുടെ സുരക്ഷാ ചുമതലകള്‍ സിആര്‍പിഎഫിന് കൈമാറിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് സുരക്ഷയൊരുക്കുന്നത് സിഐഎസ്എഫ്ആണ്. 

മുന്‍ മുഖ്യമന്ത്രിമാരായ മായാവതി, മുലായം സിങ് യാദവ്, ചന്ദ്രബാബു നായിഡു, പ്രകാശ് സിങ് ബാദല്‍, ഫറൂഖ് അബ്ദുല്ല, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍, ബിജെപി നേതാവ് എല്‍കെ അദ്വാനി തുടങ്ങിയവരുടെയെല്ലാം എന്‍എസ്ജി സുരക്ഷ മാറ്റാനാണ് പുതിയ നീക്കം.  വ്യക്തികളുടെ സുരക്ഷാ ചുമതല മാറുമ്പോള്‍ 1984ല്‍ സേന രൂപീകരിക്കുമ്പോഴുള്ള ലക്ഷ്യമായ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നാണ് വിവരം. 450ലധികം കമാന്‍ഡോകള്‍ സ്വതന്ത്രമാകുമെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios