ഗ്രെറ്റ ടൂൾ കിറ്റ് കേസ്; മലയാളി പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് ജാമ്യമില്ലാ വാറണ്ട്
ദിഷ രവിയെ അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. കർഷക സമരത്തിനുള്ള ഐക്യദാർഡ്യ പ്രതിഷേധ പരിപാടിയായ ടൂൾകിറ്റ് തയ്യാറാക്കിയത് ആരൊക്കെ എന്നതിൽ ദിഷയിൽ നിന്ന് വിവരം തേടും
ദില്ലി: ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ മലയാളി പരിസ്ഥിതി പ്രവര്‍ത്തക നികിത ജേക്കബിനെതിരെ ജാമ്യമില്ലാ വാറണ്ട്. മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകയാണ് നികിത ജേക്കബ്. അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നികിത ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ദി നാളെ പരിഗണിക്കും. നികിത ഒളിവിലാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്.
അതേസമയം, ഇന്നലെ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്യുകയാണ്. കർഷക സമരത്തിനുള്ള ഐക്യദാർഡ്യ പ്രതിഷേധ പരിപാടിയായ ടൂൾകിറ്റ് തയ്യാറാക്കിയത് ആരൊക്കെ എന്നതിൽ ദിഷയിൽ നിന്ന് വിവരം തേടും. അതേസമയം ദിഷയെ അഞ്ച് ദിവസം റിമാൻഡ് ചെയ്ത നടപടിക്കെതിരെ വിമർശനവുമായി നിയമവിദഗ്ധർ രംഗത്തെത്തി. അഭിഭാഷകർ ഇല്ലാതെ കോടതിയിൽ ദിഷയ്ക്ക് സ്വയം വാദിക്കേണ്ടി വന്ന സാഹചര്യത്തിലാണ് വിമർശനം. ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെയാണ് ദിഷയെ ബെംഗളൂരുവിൽ നിന്ന് ദില്ലിയിൽ എത്തിച്ചതെന്നും ആക്ഷേപമുണ്ട്. കേസിലെ ആദ്യ അറസ്റ്റാണ് ദിഷയുടേത്.
2018 ൽ ആരംഭിച്ച ഫ്രെയ്‌ഡേസ് ഫോർ ഫ്യുച്ചർ ( FFF) സംഘടനയുടെ സഹ സ്ഥാപകയാണ് 21കാരിയായ ദിഷ. സമൂഹ മാധ്യമങ്ങളിൽ ദിഷ ടൂൾകിറ്റ് സമര പരിപാടികൾ പ്രചരിപ്പിച്ചു എന്നാണ് ദില്ലി പൊലീസ് പറയുന്നത്. ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായതായി സൂചനയുണ്ട്. കർഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെയുടെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ഒരു ടൂൾകിറ്റ് രേഖ ട്വീറ്റ് ചെയ്തു.
കർഷകസമരങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ആ കിറ്റിലുണ്ടായിരുന്നത്. ഇന്ത്യക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാലചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അതിൽ പരാമർശമുണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ ഗ്രെറ്റ എന്തായാലും ഈ ട്വീറ്റ് പിൻവലിക്കുകയും പുതിയ ടൂൾ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു.
വിവാദമായ ഈ കിറ്റിന് പിന്നിൽ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പൊലീസ് വാദം. ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും അന്താരാഷ്ട്രതലത്തിൽ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസർക്കാരും ആരോപിക്കുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്.