ശരീരം കഷണങ്ങളായി മുറിച്ചാലും ബിജെപിയിൽ ചേരില്ലെന്ന് കോൺഗ്രസ് എംഎൽഎ
എന്നാൽ, റിബൽ കോൺഗ്രസ് നേതാവായ അൽപേഷ് താക്കൂർ എംഎൽഎയും ബിജെപി സംസ്ഥാന അധ്യക്ഷൻ ജിതു വാഘാനിയും കോൺഗ്രസിൽ നിന്ന് വലിയതോതിൽ നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്.
അഹമ്മദാബാദ്: തന്റെ ശരീരം കഷണങ്ങളായി മുറിച്ചാലും ബിജെപിയിൽ ചേരില്ലെന്ന് ഗുജറാത്തിലെ ജംഖംഭാലിയയിലുള്ള എംഎൽഎ വിക്രം മാദം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ച വച്ചതിന് പിന്നാലെ ഗുജറാത്തിലെ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിലപാട് വ്യക്തമാക്കി വിക്രം മാദം രംഗത്തെത്തിയത്.
'എന്‍റെ ശരീരം 36 കഷണങ്ങളായി മുറിച്ചാലും ഞാൻ ബിജെപിയിൽ ചേരില്ലെന്ന് വിക്രം മാദം പറഞ്ഞും. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം തള്ളി ജംനഗര്‍ മുന്‍ കോണ്‍ഗ്രസ് എംപിയും രംഗത്തെത്തി. താൻ ബിജെപിയിൽ ചേരുമെന്ന് പ്രരിപ്പിക്കുന്നവർക്ക് ഭ്രാന്താണെന്നാണ് മുൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. ലേലം വിളിയിൽ താനില്ലെന്നും കഴിഞ്ഞ മൂന്ന് ദിവസമായി തന്‍റെ മണ്ഡലമായിരുന്ന ജംനഗറിലൂടെ സഞ്ചരിക്കുകയാണെന്നും എംപി പറഞ്ഞു.
മറ്റൊരു കോൺഗ്രസ് എംഎൽഎ ശിവഭായി ഭുരിയയും ബിജെപിയിൽ ചേരുമെന്ന വാർത്ത നിഷേധിച്ച് രംഗത്തെത്തി. തനിക്കെതിരെയുള്ളത് കുപ്രചാരണം മാത്രമാണെന്നും താൻ ഇതുവരെ ബിജെപിയിൽ ചേർന്നിട്ടില്ലെന്നും കോൺഗ്രസിനൊപ്പം തന്നെയാണെന്നും ഭുരിയ വ്യക്തമാക്കി.
എന്നാൽ, കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ അൽപേഷ് താക്കൂറും ബിജെപി സംസ്ഥാന അധ്യക്ഷൻ ജിതു വാഘാനിയും കോൺഗ്രസിൽ നിന്ന് വലിയതോതിൽ നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്.
നിലവിൽ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിൽ179 അംഗങ്ങളാണുള്ളത്. നേരത്തെ മൂന്ന് എം എൽ എമാരെ അയോഗ്യരാക്കിയിരുന്നു. നിയമസഭയിൽ ബി ജെ പിക്ക് 103 സീറ്റുകളും കോൺഗ്രസിന് 71 എം എൽ എമാരുമാണുള്ളത്.