ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തരുത്, നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് ഗുജറാത്ത് ഹൈക്കോടതി
ജസ്റ്റിസ് ജെ ബി പർദിവാലാ, ജസ്റ്റിസ് ഇലേഷ് ജെ വോറ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിർദ്ദേശം...
അഹമ്മദാബാദ്: ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് തടയാൻ നിർദേശങ്ങൾ മുന്നോട്ട് വച്ച് ഗുജറാത്ത് ഹൈക്കോടതി. ആരാധനാലങ്ങളിലും വിദ്യാലയങ്ങളിലും ഉൾപ്പടെ സ്ത്രീകളെ മാറ്റി നിർത്തുന്നത് തടയാൻ നിയമം കൊണ്ട് വരണം എന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. പൊതു ഇടങ്ങളിലും സ്വാകാര്യ ഇടങ്ങളിലും ബാധകമായ നിയമം കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് ജെ ബി പർദിവാലാ, ജസ്റ്റിസ് ഇലേഷ് ജെ വോറ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നിർദ്ദേശം. ആർത്തവമില്ലെന്ന് ഉറപ്പുവരുത്താൻ കച്ചിലെ ഷഹ്ജ്നാന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ച സംഭവത്തിനെതിരെ നൽകിയ പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. 68 പെൺകുട്ടികളെയാണ് വിവസ്ത്രരാക്കി പരിശോധിച്ചത്. ആർത്തവ സമയത്ത് പാലിക്കേണ്ട നിബന്ധനകൾ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പരിശോധന.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ ആർത്തവമാകുന്നതോടെ പെൺകുട്ടികൾ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നുണ്ടെന്നും ഇന്ത്യയിൽ ഇതിന്റെ നിരക്ക് 23 ശതമാനമാണെന്നും കേടതി നിരീക്ഷിച്ചു. കുട്ടികളിൽ ആർത്തവവുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കേണ്ടതും അത്യാവശ്യമാണെന്നും അധ്യാപകർ വഴി ഇത് സാധ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.