ഇടുക്കിയിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ചുവെന്ന് ആരോപണം. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാണെന്നും ഗുജറാത്തിലെ ജനങ്ങളെപ്പോലെ അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നുമുള്ള ഖാർഗെയുടെ പരാമർശത്തിനെതിരെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാക്കളും രംഗത്തെത്തി.

ദില്ലി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഞായറാഴ്ച ഇടുക്കി ജില്ലയിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം ഗുജറാത്തിൽ വിവാദമാകുന്നു. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമാണെന്നും ഗുജറാത്തിലെ ജനങ്ങളെപ്പോലെ അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നുമായിരുന്നു ഖാർഗെയുടെ പ്രസംഗത്തിൽ പറഞ്ഞത്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിക്കരുത്. അവർ വളരെ ബുദ്ധിമാന്മാരാണ്, അവർ വിദ്യാസമ്പന്നരാണ്. ഗുജറാത്തിലോ മറ്റ് സ്ഥലങ്ങളിലോ നിരക്ഷരരെ നിങ്ങൾക്ക് രണ്ടുപേർക്കും വിഡ്ഢികളാക്കാം, പക്ഷേ കേരളത്തെ വിഡ്ഢികളാക്കാൻ കഴിയില്ലെന്നുമായിരുന്നു ഖാർഗെയുടെ പരാമർശം. പിന്നാലെ, മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവി വിമർശനവുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഗുജറാത്തിലെ ആറ് കോടി ജനങ്ങളെയും രാജ്യത്തിന് മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ നൽകിയ സംസ്ഥാനത്തിന്റെ പാരമ്പര്യത്തെയും അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിൽ നിന്നാണോ വിമർശനം ഉണ്ടായതെന്ന് ചോദിച്ചു. ഖാർഗെയുടെ പ്രസ്താവന നിരാശയല്ല, മറിച്ച് കോൺഗ്രസിന്റെ യഥാർത്ഥ നിലവാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു, ഗാന്ധിയുടെയും പട്ടേലിന്റെയും നാടിനെ അപമാനിക്കുന്നവരെ ഗുജറാത്തിലെ രാഷ്ട്രീയമായി അവബോധമുള്ള പൊതുജനം എപ്പോഴും നിരാകരിച്ചിട്ടുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദിയും ഖാർഗെക്കെതിരെ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ത്രിവേദി ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.