ബ്രിട്ടീഷ് ഭരണ കാലത്ത് 1879 ൽ നിർമ്മിക്കപ്പെട്ട പാലത്തിൽ വീണ്ടും അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം ഈ മാസം 25 ന് തുറന്നുകൊടുക്കുകയായിരുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 91 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ഭീതി. അതിനിടെ സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടം നടന്ന സ്ഥലത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ച് ദിവസം മുൻപാണ് പുതുക്കി പണിത പാലം ജനത്തിന് തുറന്ന് കൊടുത്തത്. മോർബിയയിലെ മച്ഛു നദിക്ക് കുറുകെയുള്ളതായിരുന്നു പാലം. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. നൂറിലേറെ പേർ പുഴയിൽ വീണതായാണ് സംശയം.

ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരും മറ്റ് സർക്കാർ വകുപ്പുകളും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. 

ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിച്ചതാണ് ഈ പാലം. ഇതൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. 1879 ൽ നിർമ്മിക്കപ്പെട്ട പാലത്തിൽ വീണ്ടും അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം ഈ മാസം 25 ന് തുറന്നുകൊടുക്കുകയായിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഇന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കാനിരിക്കുകയായിരുന്നു. കോൺഗ്രസും ആം ആദ്മി പാർട്ടിയും ശക്തമായി മത്സര രംഗത്തുള്ള ഇക്കുറി, ബിജെപി തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കിയായിരുന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ഇതിനിടെയാണ് ഈ വൻ ദുരന്തം ഉണ്ടായിരിക്കുന്നത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്നലെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. എങ്കിലും പ്രതിപക്ഷം ഈ വിഷയം തെരഞ്ഞെടുപ്പിൽ മുഖ്യ ആയുധമാക്കുമെന്ന് ഉറപ്പ്.