പ്രസ്തുത ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ ദില്ലിയിലെ റെസ്റ്റോറന്റുകളുടെയും ഇറച്ചിക്കടകളുടെയും സംഘടനകൾ. 

ദില്ലി : ഹലാൽ മാംസം ഹിന്ദു, സിഖ് മതവിശ്വാസികൾക്ക് നിഷിദ്ധമാണ് എന്ന പരാമർശത്തോടെ ദക്ഷിണ ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ഒരു പ്രമേയം പാസാക്കിയിരുന്നു. ദക്ഷിണ ദില്ലിയിലെ ഇറച്ചിക്കടകളിലും റെസ്ടാഉറന്റുകളിലും വിലക്കപ്പെടുന്നതും പാചകത്തിന് ഉപയോഗിക്കപ്പെടുന്നതുമായ മാംസം ഹലാൽ ആണോ അല്ലയോ എന്ന് സൂചിപ്പിക്കുന്ന ഒരു ബോർഡ് തൂക്കണം എന്ന് നിഷ്കർഷിച്ചു കൊണ്ടുള്ള ചട്ടം കൊണ്ടുവരാൻ വേണ്ടിയുള്ള പ്രമേയത്തിലാണ് ഏറെ വിവാദാസ്പദമായ ഈ പരാമർശമുള്ളത്. ബിജെപിയാണ് ഈ കോർപ്പറേഷനെ നിയന്ത്രിക്കുന്നത്. SMDC യുടെ ബിജെപിക്കുതന്നെ ഭൂരിപക്ഷമുള്ള സഭയുടെ കൂടി അംഗീകാരം ലഭിക്കുക എന്ന സാങ്കേതികത്വം മറികടന്നാൽ ഈ നിയമം കോർപ്പറേഷൻ പരിധിയിൽ നടപ്പിലാകും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഴികളെയും ആടുമാടുകളെയും ഒക്കെ ഭക്ഷണത്തിനായി അറക്കുന്നതിലെ രണ്ടു രീതികളാണ് ഹലാൽ, ഝട്‌കാ എന്നീ പേരുകളാൽ ദില്ലിയിൽ അറിയപ്പെടുന്നത്. ആ ജീവികളുടെ ഞരമ്പ് മുറിച്ച ശേഷം രക്തം വാർന്നൊഴുകി മരിക്കാൻ വിടുന്ന രീതിയാണ് ഹലാൽ എന്ന പേരിൽ അറിയപ്പെടുന്നത്. അതേ സമയം 'ഝട്‌കാ' എന്നറിയപ്പെടുന്നത് ഒറ്റയടിക്ക് ആ ജീവികളുടെ കഴുത്തറത്ത് കൊല്ലുന്ന രീതിക്ക് പറയുന്ന പേരാണ്. ഹലാൽ മാംസത്തിന് പൊതുവേ മുസ്ലിങ്ങളാണ് തങ്ങളുടെ മതവിശ്വാസപ്രകാരം നിർബന്ധം പിടിക്കാറുള്ളത് എങ്കിലും, അതേ ഇറച്ചിക്കടകളിൽ നിന്ന് ഹിന്ദുക്കളും സിഖുമത വിശ്വാസികളും ഒക്കെ പതിറ്റാണ്ടുകളായി ഇതേ ഹലാൽ മാംസം വാങ്ങാറുള്ളതാണ്. 

എന്നാൽ, ഇപ്പോൾ SDMC പാസ്സാക്കിയിരിക്കുന്ന ഈ പ്രമേയം പറയുന്നത്, ഹലാൽ മാംസം ആഹരിക്കുന്നത് ഹൈന്ദവ, സിഖുമത വിശ്വാസങ്ങൾ പ്രകാരം നിഷിദ്ധമാണ് എന്നാണ്. ഇതുചൂണ്ടിക്കാട്ടിയാണ്, 'അറവ് നടത്തിയിട്ടുള്ളത് എങ്ങനെയാണ്' - ഹലാൽ ആണോ 'ഝട്‌കാ' ആണോ - എന്ന് എന്ന് ഇറച്ചിക്കടകളും, റെസ്റ്റോറന്റുകളും വ്യക്തമായി എഴുതി പ്രദർശിപ്പിക്കണം എന്നും സ്റ്റാന്റിംഗ് കമ്മിറ്റി നിഷ്കർഷിക്കുന്നത് എന്ന് കമ്മിറ്റി ചെയർമാൻ രാജ്ദത്ത് ഗെഹ്ലോത്ത് അറിയിച്ചു. ഛത്തർപൂർ കൗൺസിലർ ആയ അനിത തൻവാർ ആണ് ഇങ്ങനെ ഒരു പ്രമേയം സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗിൽ അവതരിപ്പിച്ചത്. 

SDMC യുടെ ഈ നീക്കം പിന്തിരിപ്പൻ ആണെന്നും, ഇത് റെസ്റ്റോറന്റുകളുടെയും ഇറച്ചിക്കടകളുടെയും നിലവിലെ വ്യാപാരത്തെ സാരമായി ബാധിക്കുമെന്നും ദില്ലിയിലെ റെസ്റ്റോറന്റ് വ്യവസായ രംഗത്തെ പ്രമുഖനായ ജോയ് സിംഗ്, ഫസ്റ്റ് പോസ്റ്റിനോട് പറഞ്ഞു. പ്രസ്തുത ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ ദില്ലിയിലെ റെസ്റ്റോറന്റുകളുടെയും ഇറച്ചിക്കടകളുടെയും സംഘടനകൾ.