കൊറോണ: കേരളത്തിന് പിന്തുണയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ പുനെ വൈറോളജി ലാബിലെ പരിശോധന ഫലം വന്നാലേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി
ദില്ലി: കേരളത്തില്‍ രണ്ടാമതൊരാള്‍ക്ക് കൂടി കൊറോണയെന്ന പ്രാഥമിക നിഗമനത്തിന് പിന്നാലെ കേരളത്തിന് പിന്തുണ ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ പുനെ വൈറോളജി ലാബിലെ പരിശോധന ഫലം വന്നാലേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥിക്കാണ് കൊറോണ സംശയിക്കുന്നത്.
ചൈനയിലെ വുഹാൻ സർവകശാലയിലെ മെഡിക്കൽ വിദ്യാർത്ഥിയ്ക്കാണ് വൈറസ് ബാധ സംശയിക്കുന്നത്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാർത്ഥിയുടെ സഹപാഠിയാണ് ഇദ്ദേഹം. 24 നാണ് വിദ്യാർത്ഥി നാട്ടിൽ തിരിച്ചെത്തിയത്. പനിയെ തുടർന്ന് ആദ്യം നാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാആശുപത്രിയിലും ചികിത്സ തേടി. 30 നാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നത്. വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. പുണെ വൈറോളജി ലാബിലെ പ്രാഥമിക പരിശോധനയിലാണ് വൈറസ് ബാധയുളളതായി സംശയം കണ്ടെത്തിയത്.