'നിതീഷിനെ 2020ല്‍ പുറത്താക്കൂ': ജയിലില്‍ നിന്നും ലാലുവിന്‍റെ തെരഞ്ഞെടുപ്പ് മുദ്രവാക്യം
2015ല്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയുന്നതിന് വേണ്ടി ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും കൈകോര്‍ത്തിരുന്നു. ഇരുപാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.
പട്‌ന : നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജയിലില്‍ നിന്നും നല്‍കി ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. 'നിതീഷിനെ 2020ല്‍ പുറത്താക്കൂ' എന്നാണ് ലാലു ആര്‍.ജെ.ഡിക്ക് നല്‍കിയ മുദ്രാവാക്യം. ലാലു ട്വിറ്ററിലൂടെയാണ് ഈ മുദ്രാവാക്യം ലോകത്തെ അറിയിച്ചത്.
2015ല്‍ ബി.ജെ.പിയുടെ വളര്‍ച്ച തടയുന്നതിന് വേണ്ടി ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും കൈകോര്‍ത്തിരുന്നു. ഇരുപാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. 2017ല്‍ സഖ്യത്തില്‍ വിള്ളലുണ്ടായി.
നിതീഷ് കുമാര്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോസ്റ്റര്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞു.
അതേ സമയം അടുത്ത ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 200ലധികം സീറ്റുകളിൽ എൻ ഡി എ വിജയിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ പറയുന്നത്. ബിജെപി - ജെഡിയു സഖ്യത്തിൽ പിളർപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കുഴപ്പിത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ (യുണൈറ്റഡ്) സംസ്ഥാന കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാർട്ടി ദേശീയപ്രസിഡന്‍റ് കൂടിയായ അദ്ദേഹം.
അതേ സമയം തെരഞ്ഞെടുപ്പിൽ ബി.ജെ.പിയേക്കാൾ കൂടുതൽ സീറ്റ് തങ്ങൾക്കു വേണമെന്നും അതിൽ വിട്ടുവീഴ്ച ചെയ്യാനില്ലെന്നും ജെ.ഡി.യു വൈസ് പ്രസിഡണ്ടും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. ബിഹാറിൽ ജെ.ഡി.യു ബി.ജെ.പിയേക്കാൾ വലിയ പാർട്ടിയാണെന്നും അതിനാൽ 243 അംഗ അസംബ്ലിയിൽ കൂടുതൽ സീറ്റിന് തങ്ങൾക്ക് അർഹതയുണ്ടെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരുന്നു. ഇത് മുന്നണിയിലെ ചര്‍ച്ചകള്‍ ചൂടേറിയതാക്കും. പൗരത്വ ഭേദഗതി ബില്ലില്‍ അടക്കം ബിജെപിക്കെതിരെ പ്രതികരിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.